വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി: അധ്യാപകനു മുന്‍കൂര്‍ ജാമ്യം
Saturday, November 22, 2014 12:12 AM IST
തൊടുപുഴ: വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നാര്‍ ഗവ. കോളജ് അധ്യാപകനും ഇക്കണോമിക്സ് വിഭാഗം തലവനുമായ പ്രഫ. ആനന്ദ് വിശ്വനാഥന് നാലു കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു തൊടുപുഴ സെഷന്‍സ് ജഡ്ജി കെ.ജോര്‍ജ് ഉമ്മന്‍ ഉത്തരവായി. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ഇക്കണോമിക്സ് വിഭാഗം പിജി വിദ്യാര്‍ഥികള്‍ക്കായി എംജി യൂണിവേഴ്സിറ്റി നടത്തിയ രണ്ടാം സെമസ്റര്‍ പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അഞ്ചു വിദ്യാര്‍ഥിനികളെ ആനന്ദ് വിശ്വനാഥ് ക്ളാസ് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറിയിരുന്നു.

പരീഷാ പേപ്പറും കോപ്പി അടിക്കാന്‍ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തിരുന്നു. എന്നാല്‍, പരീക്ഷാ ക്രമക്കേടു സംബന്ധിച്ച് യൂണിവേഴ്സിറ്റിയില്‍ അറിയിക്കാന്‍ കോളജ് അധികൃതര്‍ താമസിപ്പിച്ചു. തുടര്‍ന്ന് ആനന്ദ് വിശ്വനാഥന്‍ സ്വമേധയാ പരീഷാ ക്രമക്കേടു സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍, കോപ്പിയടിച്ചു പിടിക്കപ്പെട്ട അഞ്ചു വിദ്യാര്‍ഥിനികളുടെ ശരീരഭാഗങ്ങളില്‍ പരീക്ഷാ ഹാളില്‍വച്ച് ആനന്ദ് സ്പര്‍ശിച്ച് അവരെ അപമാനിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇടുക്കി വനിതാ സെല്‍ എസ്ഐ അധ്യാപകനെതിരേ കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് അധ്യാപകനു കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.


അധ്യാപകനു വേണ്ടി അഭിഭാഷകരായ ജേക്കബ് വട്ടക്കുഴി, ടോം ജോസ് ഓലിക്കല്‍, ആന്റണി മാറാട്ടില്‍, ദിപു ചന്ദ്രന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.