ആറന്മുള വിമാനത്താവളം: കെജിഎസിന്റെ വാദം കൂടി കളക്ടര്‍ കേള്‍ക്കണം
Thursday, November 27, 2014 1:10 AM IST
കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ പുറമ്പോക്കു തോട് നികത്തിയതു പൂര്‍വസ്ഥിതിയിലാക്കുന്നതു സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്നു ഹൈക്കോടതി. എന്നാല്‍, വിഷയത്തില്‍ കെജിഎസ് ഗ്രൂപ്പിന്റെ വാദംകൂടി പത്തനംതിട്ട ജില്ലാ കളക്ടര്‍ കേള്‍ക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കെജിഎസ് ഗ്രൂപ്പ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടു ജസ്റീസ് എ.എം. ഷെഫീഖിന്റേതാണ് ഉത്തരവ്.

പുറമ്പോക്കു തോടു നികത്തിയതിനെതിരേ ആറന്മുള മുല്ലപ്പുഴശേരി സ്വദേശി വി. മോഹനന്‍ നല്‍കിയ ഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട കക്ഷികളെ കൂടി കേട്ട് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, വിമാനത്താവള കമ്പനിയായ തങ്ങളെ കക്ഷിയാക്കാതെയാണു ഹൈക്കോടതി ഉത്തരവ് നല്‍കിയതെന്നും ഉത്തരവു പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കെജിഎസ് ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണു കളക്ടറോട് ഇവരുടെ വാദം കൂടി കേള്‍ക്കാന്‍ നിര്‍ദേശിച്ചത്. കളക്ടര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന ഉത്തരവ് ഇതിനായി പുനപ്പരിശോധിക്കേണ്ടതില്ലെന്നു വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.

ആറന്മുളയില്‍ വിമാനത്താവളത്തിനായി 350 ഏക്കര്‍ ഭൂമി വാങ്ങിയെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വരുന്നതിനുമുമ്പ് ഈ സ്ഥലം നികത്തിയതാണെന്നും കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ പറയുന്നു. വിമാനത്താവളത്തിനു വേണ്ട അനുമതികള്‍ നേടി പണി തുടങ്ങാനിരിക്കെ പദ്ധതി പ്രദേശത്തുകൂടി പോകുന്ന പുറമ്പോക്കു തോടു നികത്തിയതു പൂര്‍വസ്ഥിതിയിലാക്കാന്‍ കളക്ടര്‍ നടപടി തുടങ്ങിയെന്നും തുടര്‍ന്നാണു ഹൈക്കോടതി വിധിയെക്കുറിച്ച് അറിഞ്ഞതെന്നും കെജിഎസ് ഗ്രൂപ്പ് ബോധിപ്പിച്ചു.

തങ്ങളെ കേസില്‍ കക്ഷി ചേര്‍ക്കാതെ ജില്ലാ കളക്ടര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ തുടങ്ങിയവരെ കക്ഷി ചേര്‍ത്താണു മുല്ലപ്പുഴശേരി സ്വദേശി വി. മോഹനന്‍ ഹര്‍ജി നല്‍കിയതെന്നു പുറമ്പോക്കു തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി വേണമെന്നു ചൂണ്ടിക്കാട്ടി 2012 സെപ്റ്റംബര്‍ എട്ടിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ കളക്ടര്‍ക്കു നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നും കെജിഎസ് ഗ്രൂപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ഉചിതമായ തീരുമാനമെടുക്കാന്‍ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കെജിഎസ് ഗ്രൂപ്പിനു തങ്ങളുടെ വാദങ്ങളും രേഖകളും കളക്ടര്‍ മുമ്പാകെ ഹാജരാക്കാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.