നഗരം വിടാന്‍ അനുമതി തേടി ജനറം ബസ് ഹൈക്കോടതിയില്‍
നഗരം വിടാന്‍ അനുമതി തേടി ജനറം ബസ് ഹൈക്കോടതിയില്‍
Thursday, December 18, 2014 12:19 AM IST
കൊച്ചി: ജനറം എസി ബസുകള്‍ക്കു നഗരപരിധി വിട്ടു സര്‍വീസ് നടത്താന്‍ അനുമതി തേടി സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എറണാകുളം കെഎസ്ആര്‍ടിസി സ്റാന്‍ഡില്‍ നിന്ന് അഞ്ചു ജനറം എസി ബസുകള്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തുന്നതു നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നീക്കണമെന്നാണു കോര്‍പറേഷന്റെ ആവശ്യം. കൊച്ചി വാണിജ്യ, വ്യവസായ, നീതിന്യായ കേന്ദ്രമായതിനാലാണു സമീപ ജില്ലകളിലേക്കു സര്‍വീസ് നടത്താന്‍ കോടതിയുടെ അനുമതി തേടുന്നതെന്നും കോര്‍പറേഷന്‍ ബോധിപ്പിച്ചു.

കേരളത്തിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചു സംസ്ഥാനത്ത് അഞ്ചു ക്ളസ്ററുകളിലായി ജനറം ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 24നു ചേര്‍ന്ന കേന്ദ്ര അനുമതി-നിരീക്ഷണ സമിതി തീരുമാനിച്ചതായി ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനം മുഴുവന്‍ ജനറം സര്‍വീസ് നടത്താനാണു നിര്‍ദേശം. ക്ളസ്റര്‍ ഒന്നില്‍ കോഴിക്കോട്, കല്‍പറ്റ, മലപ്പുറം എന്നിവയും ക്ളസ്റര്‍ രണ്ടില്‍ കോട്ടയം, തൊടുപുഴ, പത്തനംതിട്ട എന്നിവയും ക്ളസ്റര്‍ മൂന്നില്‍ കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവയും ക്ളസ്റര്‍ നാലില്‍ തൃശൂര്‍, പാലക്കാട് എന്നിവയും ക്ളസ്റര്‍ അഞ്ചില്‍ കൊല്ലം, ആലപ്പുഴ എന്നിവയും ഉള്‍പ്പെടും.


ഭൂപ്രകൃതിയും റോഡിന്റെ അവസ്ഥയും ജനസാന്ദ്രതയും കണക്കിലെടുത്താണു സര്‍വീസ് നടത്തേണ്ടത്. ഇതിനായി കോര്‍പറേഷന്റെ സബ്സിഡിയറിയായി അര്‍ബന്‍ ബോര്‍ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്ന പ്രത്യേക കമ്പനി തുടങ്ങാനാണു നിര്‍ദേശം. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കു തദ്ദേശ സ്വയംഭരണം, ധനം എന്നീ വകുപ്പുകളില്‍ നിന്നു പ്രതിനിധികളെ നോമിനേറ്റു ചെയ്യാനും തീരുമാനിച്ചതായി കെഎസ്ആര്‍ടിസി കോടതിയില്‍ ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.