വിഎസിന്റെ മെഴുകുപ്രതിമ കൌതുകമായി
വിഎസിന്റെ മെഴുകുപ്രതിമ കൌതുകമായി
Sunday, December 21, 2014 11:44 PM IST
തിരുവനന്തപുരം: കസേരയില്‍ ഇരിപ്പുറപ്പിച്ച വിഎസിനു സലാം പറഞ്ഞു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുന്നേറ്റു. കാമറ ഫ്ളാഷുകള്‍ മിന്നുന്നതിനിടയില്‍ അദ്ദേഹം നടന്നുനീങ്ങി. അപ്പോഴും പതിവു ചിരിയോടെ കസേരയില്‍ അനങ്ങാതെ ഇരിക്കുകയായിരുന്നു വിഎസ്. തിങ്ങിക്കൂടിയ കാണികള്‍ രണ്ടു പേരെയും മാറി മാറി നോക്കി, ഇതിലാരാണു ശരിക്കും വിഎസ്?

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന വിഎസിന്റെ മെഴുകുപ്രതിമയുടെ അനാച്ഛാദന ചടങ്ങാണു കാണികള്‍ക്കു കൌതുകമായത്. ചടങ്ങിനെത്തിയ വിഎസിനെ മെഴുകുപ്രതിമയുടെ ശില്‍പി സുനില്‍ കണ്ടല്ലൂര്‍ വേദിയില്‍ പ്രത്യേകമായി തയാറാക്കിയ കര്‍ട്ടനിട്ട കാബിനിലേക്കു കൂട്ടിക്കൊണ്ടു പോയി. കാമറകള്‍ കാത്തു നില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ മെല്ലെ മെല്ലെ നീങ്ങി. അതാ അടുത്തടുത്ത കസേരകളില്‍ ഒരേ മുഖഭാവത്തോടെ രണ്ട് അച്യുതാനന്ദന്മാര്‍. ഇതിലേതാണ് ഒറിജിനല്‍ എന്നറിയാന്‍ ഒരു കാമറാമാന്‍ ഒരു സൂത്രം പ്രയോഗിച്ചു. വിഎസേ, ആ പ്രതിമയിലേക്കു ഒന്നു നോക്കാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ വേല കൈയിലിരിക്കട്ടെ എന്ന മട്ടില്‍ വിഎസ് അതേ ഭാവത്തോടെ അനങ്ങാതിരുന്നു. അല്‍പനിമിഷത്തിനു ശേഷം വിഎസ് തന്റെ മെഴുകുപ്രതിമയില്‍ തൊട്ടു തലോടി, പിന്നെ നന്നായി ഒന്നു ചിരിച്ചു.


ഉടന്‍ വന്നു കാണികളുടെ ചോദ്യം പ്രതിമ എങ്ങനെയുണ്ട്? നിങ്ങളുടെ കണ്ണുകളാണ് അത് വിലയിരുത്തേണ്ടത് എന്നു പറഞ്ഞ വിഎസ് നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചു. ഗംഭീരമായിട്ടുണ്െടന്ന മറുപടി കേട്ടപ്പോള്‍ താനും അത് അംഗീകരിക്കുന്നു എന്നു പറഞ്ഞ വിഎസ് ശില്‍പി സുനില്‍ കണ്ടല്ലൂരിനെ അഭിനന്ദിച്ചു.

പൂന ലോണാവാലയിലെ സെലിബ്രിറ്റി വാക്സ് മ്യൂസിയം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സുനില്‍ ഒരു മാസമെടുത്താണ് വിഎസിന്റെ മെഴുകു പ്രതിമ നിര്‍മിച്ചത്. മൂന്നു ലക്ഷത്തോളം രൂപ ഇതിനായി ചെലവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി നൂറിലേറെ പ്രശസ്തരുടെ പ്രതിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.