സത്നാം സിംഗിന്റെ മരണം: അന്വേഷണം ഊര്‍ജിതമാക്കണമെന്നു പിതാവ്
Tuesday, December 23, 2014 1:07 AM IST
കൊച്ചി: സത്നാം സിംഗിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സമഗ്രമായ അന്വേഷണം നടത്താമെന്നു മുഖ്യമന്ത്രി അടക്കമുള്ളവര്‍ വാഗ്ദാനം നല്‍കിയെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അതു നടപ്പിലായിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് സര്‍ക്കാരിന്റെ മറുപടി കിട്ടാത്തതുകൊണ്ടു നീണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സത്നാം സിംഗ് മരിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല എന്നഭിപ്രായപ്പെട്ട ഗവണ്‍മെന്റ് പ്ളീഡറെ തല്‍സ്ഥാനത്തു നിന്നും നീക്കി കേസന്വേഷണം പരമാവധി വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. തുടക്കം മുതല്‍ കേസ് എല്ലാ ഘട്ടങ്ങളിലും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.


ആറുപേരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ തെളിവുകള്‍ പോലും അവഗണിച്ച് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സത്നാം സിംഗിന്റെ അമ്മ സുമാന്‍ സിംഗ്, സഹോദരന്‍ കരണ്‍ദീപ് സിംഗ്, സത്നാം സിംഗ് ഡിഫന്‍സ് കമ്മറ്റി ഭാരവാഹികളായ ടി.കെ. വിജയന്‍, പ്രഫ. കെ. അജിത എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.