സിപിഐ സെക്രട്ടറി: തര്‍ക്കം തുടരുന്നു
സിപിഐ സെക്രട്ടറി: തര്‍ക്കം തുടരുന്നു
Monday, March 2, 2015 12:08 AM IST
കോട്ടയം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്നറിയാം. പ്രതിനിധി സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്നു രാവിലെ പുതിയ സംസ്ഥാന കൌണ്‍സിലിനെ തെരഞ്ഞെടുക്കും. സംസ്ഥാന കൌണ്‍സില്‍ യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

കാനം രാജേന്ദ്രന്റെയും കെ.ഇ. ഇസ്മയിലിന്റെയും പേരുകളാണ് സജീവമായി നില്‍ക്കുന്നത്. സമവായം ഉണ്ടായില്ലെങ്കില്‍ കൌണ്‍സിലില്‍ വോട്ടെടുപ്പു വേണ്ടിവന്നേക്കും. വോട്ടെടുപ്പ് ഒഴിവാക്കാനുള്ള പരമാവധി ശ്രമത്തിലാണു കേന്ദ്ര നേതൃത്വം.

ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ, ആനി രാജ എന്നിവര്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രനേതാക്കളുമായി ഇന്നലെ രാത്രി വൈകിയും ചര്‍ച്ച നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു പുതിയ സംസ്ഥാന കൌണ്‍സിലിന്റെ പാനലും തയാറാക്കിയിട്ടുണ്ട്. സമവായ ശ്രമം ഉണ്ടാകാത്ത സാഹചര്യത്തില്‍ പന്ന്യന്‍ രവീന്ദ്രനോട് ഒരു ടേം കൂടി സെക്രട്ടറിപദം ഏല്‍ക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പന്ന്യന്‍ രവീന്ദ്രന്‍ ഇതിനു തയാറായിട്ടില്ല. എന്നാല്‍, പന്ന്യന്‍ രവീന്ദ്രന്‍ കൌണ്‍സില്‍ യോഗത്തില്‍ പുതിയ സെക്രട്ടറിയായി കാനത്തിന്റെ പേരു നിര്‍ദേശിക്കുമെന്നു സൂചനയുണ്ട്.


ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായ പന്ന്യന്റെ നിര്‍ദേശം ദേശീയ നേതൃത്വത്തിന്റെ നിലപാടായി കണക്കിലെടുത്ത് കാനം രാജേന്ദ്രനെ കൌണ്‍സില്‍ ഏകകണ്ഠമായി പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്. അതേസമയം, വോട്ടെടുപ്പിലൂടെ സെക്രട്ടറിയാകാനില്ലെന്ന നിലപാടിലാണ് കെ.ഇ. ഇസ്മയില്‍. നിലവിലെ സംസ്ഥാന കൌണ്‍സിലില്‍ കാനം രാജേന്ദ്രനും കെ.ഇ. ഇസ്മയിലിനും തുല്യപിന്തുണയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.