കാപ്പ ചുമത്തണമെന്ന മുന്‍ പോലീസ് കമ്മീഷണറുടെ കത്തു പുറത്തായി
കാപ്പ ചുമത്തണമെന്ന മുന്‍ പോലീസ് കമ്മീഷണറുടെ  കത്തു പുറത്തായി
Thursday, March 5, 2015 12:35 AM IST
തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പുതിയ വിവാദം. പ്രതി മുഹമ്മദ് നിസാമിനെതിരേ കാപ്പ ചുമത്താനുള്ള രേഖകള്‍ തയാറാക്കുന്നതടക്കമുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് പേരാമംഗലം സിഐക്ക് അയച്ച കത്തു പുറത്തായി.

കാപ്പ ചുമത്താനുള്ള നടപടി വൈകിപ്പിച്ചു പേരാമംഗലം പോലീസ് വീഴ്ചവരുത്തിയെന്ന ആരോപണം ശക്തമായിരിക്കേയാണു കത്തു പുറത്തായത്. എന്നാല്‍, കത്തു വ്യാജമാണെന്ന ആക്ഷേപവുമായി പോലീസിലെത്തന്നെ ഒരു വിഭാഗം രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ വിവാദമായി. ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍നിന്നു ചോര്‍ന്നതാണെന്ന വിശദീകരണത്തിനു മറുവിശദീകരണമായാണു കത്തു വ്യാജമാണെന്നും കാപ്പ ചുമത്തല്‍ നടപടികള്‍ക്കു നേരത്തെ തുടക്കമിട്ടിരുന്നുവന്നും അന്വേഷണസംഘം വിശദീകരിച്ചത്. നിസാമിനെതിരേ കാപ്പ ചുമത്തുന്ന നടപടികള്‍ക്കായി നിലവിലെ കേസിലെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു ഫെബ്രുവരി ആറിനാണു കമ്മീഷണറായിരുന്ന ജേക്കബ് ജോബ് പേരാമംഗലം സിഐക്കു സ്പെഷല്‍ ബ്രാഞ്ച് മുഖേന കത്തു നല്കിയത്. എന്നാല്‍, വാക്കാലുള്ള നിര്‍ദേശം അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്നു പത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ കമ്മീഷണര്‍ ഏഴാം തീയതി രേഖാമൂലം ആവശ്യപ്പെട്ടു.


ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണു പോലീസിനുള്ളിലെ അസ്വാരസ്യങ്ങള്‍ തലപൊക്കിയത്. നിസാമിനെ രക്ഷപ്പെടുത്താന്‍ പോലീസില്‍ തന്നെ ഒത്തുകളി നടക്കുന്നുവെന്ന ആക്ഷേപം ശക്തിപ്പെട്ടിരിക്കെയാണു കാപ്പ ചുമത്തല്‍ നടപടികള്‍ വൈകിപ്പിച്ചുവെന്ന ആരോപണവും മുന്‍ കമ്മീഷണറുടെ കത്തും വിവാദമാകുന്നത്. കത്തു ചോര്‍ന്നതിനെ സംബന്ധിച്ച് ഉന്നത പോലീസ് സംഘം സ്പെഷല്‍ ബ്രാഞ്ചിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.