മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 20നു തുടങ്ങും
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 20നു തുടങ്ങും
Thursday, March 5, 2015 12:13 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തുന്ന രണ്ടാം ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 20നു തിരുവനന്തപുരം ജില്ലയില്‍ നിന്ന് ആരംഭിക്കും. കരുതല്‍- 2015 എന്ന പേരിലാണ് ഇത്തവണ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്നു മന്ത്രിസഭായോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഏപ്രില്‍ 20നു തിരുവനന്തപുരത്തു തുടങ്ങുന്ന കരുതല്‍- 2015 ജൂണ്‍ 11 നു കോട്ടയത്ത് അവസാനിക്കും. ഏപ്രില്‍ 23ന് എറണാകുളത്തും 27നു കോഴിക്കോട്ടും 30നു പത്തനംതിട്ടയിലും മേയ് നാലിനു വയനാട്ടിലും 11നു കൊല്ലത്തും 14നു കാസര്‍ഗോട്ടും 18നു മലപ്പുറം നടക്കും. 21നു ആലപ്പുഴയിലും 25നു പാലക്കാട്ടും 28ന് ഇടുക്കിയിലും ജൂണ്‍ നാലിനു തൃശൂരും എട്ടിനു കണ്ണൂരിലും 11നു കോട്ടയത്തുമാണു ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്.

സംസ്ഥാനത്തിനു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 400 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെ കൂടുതലാണിത്. സാമൂഹിക നീതി വകുപ്പാണ് സര്‍ക്കാരിന്റെ കരുതലെന്നും സാമൂഹിക നീതി വകുപ്പു നടപ്പാക്കുന്ന പദ്ധതികളൊന്നും വെട്ടിച്ചുരുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് ആരംഭിക്കുന്ന ദേശീയ പോലീസ് സര്‍വകലാശാല സെപ്ഷല്‍ ഓഫിസറായി റിട്ടയേര്‍ഡ് ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയെ നിയമിച്ചു. വയനാട് ജില്ലയിലെ ആദിവാസികള്‍ക്കു പത്തു ലക്ഷം രൂപയ്ക്ക് ഒരേക്കര്‍ സ്ഥലം വരെ നല്‍കിയിരുന്നു. ഭൂമി വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് 20 ലക്ഷമാക്കി ഉയര്‍ത്തി.

ഒരു ഏക്കര്‍ സ്ഥലത്തിന് 20 ലക്ഷം രൂപ വരെ നല്‍കും. അരിവാള്‍ രോഗമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ആദിവാസികള്‍ക്കു സ്ഥലം കണ്െടത്തി നല്‍കാനായി 35 കോടി രൂപ മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

വയനാട് ജില്ലയിലെ തിരുനെല്ലി അപ്പപ്പാറ ഡിസിഎം എയ്ഡഡ് എല്‍പി സ്കൂള്‍, യുപി സ്കൂളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. മാനന്തവാടിയിലെ കുഞ്ഞോം സര്‍ക്കാര്‍ എല്‍പി, ഹൈസ്കൂളുകള്‍ കൂടാതെ യുപി സ്കൂള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ടു സ്കൂളുകളും ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.