കരിപ്പൂരില്‍നിന്നുളള ചരക്കുനീക്കവും പ്രതിസന്ധിയിലാവും
Saturday, March 7, 2015 12:05 AM IST
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു വലിയ വിമാന സര്‍വീസുകള്‍ പിന്‍വലിക്കുന്നതോടെ ഗള്‍ഫിലേക്കുളള ചരക്കു നീക്കത്തേയും ബാധിക്കും. കരിപ്പൂരില്‍ ജംബോ വിമാനങ്ങളിലാണു ഗള്‍ഫ് രാജ്യങ്ങളിലേക്കു ചരക്കു കയറ്റുമതിയും ഇറക്കുമതിയുമുളളത്. ചെറിയ വിമാനങ്ങളില്‍ പേരിനു മാത്രമാണു ചരക്കുകള്‍ അയയ്ക്കുന്നത്. അഞ്ചു ജംബോ വിമാനങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ കേരള സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനു കീഴിലുളള എയര്‍ കാര്‍ഗോ കോംപ്ളക്സിന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാകും. മാസത്തില്‍ 2,000 മെട്രിക് ടണ്‍ കാര്‍ഗോ കയറ്റി അയയ്ക്കുന്ന കരിപ്പൂരില്‍ അതു പകുതിയില്‍ താഴെയാകും. ദിവസേന 70 മെട്രിക് ടണ്‍ കാര്‍ഗോ കരിപ്പൂരില്‍നിന്നു കയറ്റി അയയ്ക്കുന്നുണ്ട്. ഇത് 30 മെട്രിക് ടണ്‍ ആയി ചുരുങ്ങും.

എയര്‍ ഇന്ത്യ, സൌദി എയര്‍ലെന്‍സ് എന്നിവയുടെ പിന്മാറ്റത്തോടെ സൌദി അറേബ്യയിലേക്കുളള ചരക്കു കയറ്റുമതി പൂര്‍ണമായും നിലയ്ക്കും. രണ്ടു വിമാനങ്ങളുടെയും ജിദ്ദ വിമാനങ്ങളിലായി 16 ടണ്‍ സാധനങ്ങളും റിയാദ് വിമാനത്തില്‍ എട്ടു മുതല്‍ 10 ടണ്‍ വരെ ചരക്കും ദിവസവും കയറ്റി അയയ്ക്കുന്നുണ്ട്. ദുബായ്, കുവൈറ്റ് മേഖലകളിലേക്കുളള ചരക്കുകള്‍ കയറ്റി അയച്ചിരുന്ന എമിറേറ്റ്സ് നിര്‍ത്തുന്നതോടെ ദിവസേനയുളള 24 ടണ്‍ കാര്‍ഗോ കയറ്റുമതിയാണു നിലയ്ക്കുക. ദിവസവും 60 മുതല്‍ 75 മെട്രിക് ടണ്‍ വരെ കാര്‍ഗോ കരിപ്പൂരില്‍നിന്നു കയറ്റി അയയ്ക്കുന്നുണ്ട്. ഇത് 25 ലേക്കു താഴും.


പഴം, പച്ചക്കറികള്‍ മുതല്‍ ഓണം, ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍, ക്രിസ്മസ് സീസണില്‍ പ്രത്യേകമുളള ഉത്പന്നങ്ങള്‍ വരെ കയറ്റി അയയ്ക്കുന്നുണ്ട്. ഓണ സീസണിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഗോ കയറ്റി അയയ്ക്കുന്നത്. ഓണ സീസണില്‍ മാത്രം 100 മുതല്‍ 120 മെട്രിക് ടെണ്‍ കാര്‍ഗോ കയറ്റുമതി ചെയ്യാറുണ്ട്. കൂടുതല്‍ വരുമാനമുണ്ടാകുന്നതും ഈ സമയത്താണ്. കരിപ്പൂരില്‍ കാര്‍ഗോ ഇറക്കുമതി തകര്‍ന്നിട്ടു രണ്ടു വര്‍ഷത്തിലേറെയായി. ഗള്‍ഫില്‍നിന്നുളള സാധനങ്ങള്‍ ഇറക്കുമതി ചെയ്തു വീടുകളില്‍ എത്തിക്കുന്ന ഡോര്‍-ടു-ഡോര്‍-ഡെലിവറി സിസ്റം അധികൃതരുടെ ഇടപെടല്‍ മൂലം പൂര്‍ണമായും നിലച്ചിരുന്നു. വിമാനങ്ങളുടെ പിന്‍മാറ്റം ക്ഷീണം ചെയ്യുമെന്നു കെഎസ്ഐഇ കോഴിക്കോട് മാനേജര്‍ വി.ശശികുമാര്‍ പറഞ്ഞു. എന്നാല്‍, മുംബൈയിലും ചെന്നൈയിലുമെത്തുന്ന ചെറിയ കാര്‍ഗോ വിമാനങ്ങള്‍ കരിപ്പൂര്‍ വഴി തിരിച്ചുവിടാന്‍ ആവശ്യപ്പെട്ടു കാര്‍ഗോ കയറ്റുമതി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.