വയലാര്‍ രവി രാജ്യസഭാ സ്ഥാനാര്‍ഥി ആയേക്കും
വയലാര്‍ രവി രാജ്യസഭാ സ്ഥാനാര്‍ഥി ആയേക്കും
Friday, March 27, 2015 12:15 AM IST
തിരുവനന്തപുരം: വയലാര്‍ രവിയെ രാജ്യസഭയിലേക്കു മത്സരിപ്പിക്കാന്‍ ഏകദേശ ധാരണയായി. ഇന്നു കെപിസിസി ആസ്ഥാനത്തു ചേരുന്ന നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായേക്കും.

രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സീനിയര്‍ നേതാവായ വയലാര്‍ രവി താത്പര്യപ്പെടുന്നെങ്കില്‍ അദ്ദേഹത്തെത്തന്നെ വീണ്ടും മത്സരിപ്പിക്കാനാണു സംസ്ഥാന നേതൃത്വത്തിനു താത്പര്യം. അദ്ദേഹം താത്പര്യക്കുറവു കാട്ടിയാല്‍ മാത്രം മറ്റൊരാളെ പരിഗണിച്ചാല്‍ മതിയെന്നും ധാരണയായിട്ടുണ്ട്. ഹൈക്കമാന്‍ഡിനും രവിയെ രാജ്യസഭയിലെത്തിക്കാന്‍ താത്പര്യമുണ്െടന്നാണു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ഇക്കാര്യത്തില്‍ ഇതിനകംതന്നെ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ന് ഇവര്‍ യോഗം ചേര്‍ന്ന് സംസ്ഥാന ഘടകത്തിന്റെ ശിപാര്‍ശ എന്ന നിലയില്‍ വയലാര്‍ രവിയുടെ പേര് ഹൈക്കമാന്‍ഡിനു മുമ്പാകെ നിര്‍ദേശിക്കാനാണു സാധ്യത. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിക്കാന്‍ ഐ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, വയലാര്‍ രവി മത്സരിക്കാന്‍ താത്പര്യപ്പെട്ടാല്‍ പിന്മാറാനായിരുന്നു അവരും തീരുമാനിച്ചിരുന്നത്.


ഇതുകൂടാതെ, അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച യോഗവും ഇന്നു ചേരുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഡിസിസി നേതാക്കളും മണ്ഡലത്തില്‍നിന്നുള്ള പ്രമുഖ നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പിനു സംഘടന സജ്ജമാക്കുന്നതിനുള്ള ആലോചനകളായിരിക്കും യോഗത്തിലുണ്ടാകുക.

ജി. കാര്‍ത്തികേയന്റെ ഭാര്യ എം.ടി. സുലേഖയെ മത്സരിപ്പിക്കുന്നതിനുള്ള ആലോചനയാണു സംസ്ഥാന നേതൃത്വത്തിലുള്ളത്. മൂന്നു നേതാക്കളും ഒരുമിച്ച് കഴിഞ്ഞദിവസം സുലേഖയെ വീട്ടിലെത്തി കണ്ടു മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

അവര്‍ ഈ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പു വിജ്ഞാപനം വരുമ്പോഴേക്കും മത്സരിക്കാന്‍ സന്നദ്ധയാകുമെന്ന പ്രതീക്ഷയാണു നേതൃത്വത്തിനുള്ളത്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ജില്ലാ നേതൃത്വവും പ്രാദേശിക നേതൃത്വവുമായി ഇന്നത്തെ യോഗത്തില്‍ ആശയവിനിമയം നടത്തിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.