ചീഫ് വിപ്പ് സ്ഥാനം നല്‍കിയതു യുഡിഎഫ് എന്നു പി.സി. ജോര്‍ജ്
ചീഫ് വിപ്പ് സ്ഥാനം നല്‍കിയതു യുഡിഎഫ് എന്നു പി.സി. ജോര്‍ജ്
Saturday, March 28, 2015 12:01 AM IST
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനം കെ.എം. മാണിയല്ല യുഡിഎഫാണു നല്‍കിയതെന്നു പി.സി. ജോര്‍ജ്. കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണു നല്‍കിയിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണ്െടന്നു താന്‍ പറഞ്ഞതാണ്. തുടര്‍ന്ന് യുഡിഎഫാണു ചീഫ് വിപ്പ് സ്ഥാനം നല്‍കിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുശേഷം പുറത്തിറങ്ങിയ ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

തനിക്ക് ഒരു സ്ഥാനവും വേണ്ട. യുഡിഎഫിലെ എംഎല്‍എയായി തുടരാനാണ് ആഗ്രഹം. കേരള കോണ്‍ഗ്രസ്- സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു മുന്നോട്ടുപോകും. യുഡിഎഫില്‍ തന്നെ തുടരാനാണു തീരുമാനം.

കേരള കോണ്‍ഗ്രസ്- എമ്മില്‍ ലയിച്ചത് ഏറ്റവും വലിയ അബദ്ധമായിരുന്നു. ചെറിയൊരു സ്ഥാനത്തിന്റെ പേരില്‍ കെ.എം. മാണിയുടെ ഭീഷണി തന്നോടു വേണ്ട. ഇത്തരമൊരു സ്ഥാനം കണ്ടുകൊണ്ടാണ് അഴിമതി ഉള്‍പ്പെടെയുള്ള പലതും വിഴുങ്ങുന്നതെന്നു തെറ്റിദ്ധരിക്കരുത്. കേരള കോണ്‍ഗ്രസ്- എമ്മില്‍ കെ.എം. മാണിയേക്കാള്‍ പിന്തുണ തനിക്കുണ്ട്. സെക്രട്ടേറിയറ്റ് യോഗം വിളിച്ചാല്‍ ഇക്കാര്യം അറിയാം.

ചീഫ് വിപ്പ് സ്ഥാനത്തുനിന്നു തന്നെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്. മൂന്ന് എംഎല്‍എമാര്‍ തന്നെ പുറത്താക്കാനുള്ള തീരുമാനത്തോടു വിയോജിച്ചിരുന്നു. ഇവരുടെ പേര് ഇപ്പോള്‍ പറയുന്നില്ല. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നീടു നിര്‍ബന്ധത്തിനു വഴങ്ങിയാണു മുഖ്യമന്ത്രിയെ കണ്ടു കത്തു നല്‍കാന്‍ മാണിക്കൊപ്പം കൂടിയത്.


കെ.എം. മാണിയുടെ ഇഷ്ടക്കാരായ കുറച്ചുപേരെ വിളിച്ചുകൂട്ടി ഭീഷണിപ്പെടുത്തി തന്നെ ഇറക്കിവിടാമെന്നു കരുതേണ്ട. വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നതു പോലെയാണു തീരുമാനം. ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമെന്നു മാണി ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ആ സമയം താന്‍ രാജിവയ്ക്കുമായിരുന്നു.

അതേസമയം, രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചതായി രാവിലെ ക്ളിഫ് ഹൌസില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ പി.സി. ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. രാജിക്കത്ത് പോക്കറ്റിലിട്ടാണു ചര്‍ച്ചയ്ക്കെത്തിയത്. യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോകണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതിനാല്‍ തത്കാലം തര്‍ക്കത്തിനില്ലെന്നും ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.