ബിജു രമേശിനു മന്ത്രി കെ. ബാബു വക്കീല്‍ നോട്ടീസ് അയച്ചു
ബിജു രമേശിനു മന്ത്രി കെ. ബാബു വക്കീല്‍ നോട്ടീസ് അയച്ചു
Thursday, April 2, 2015 2:18 AM IST
കൊച്ചി: കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി കെ. ബാബു വക്കീല്‍ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകനായ സി.എസ്. അജിത് പ്രകാശ് മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ ബിജു രമേശ് നിരുപാധികം മാപ്പു പറയണമെന്നാണ് ആവശ്യം.

ബാര്‍ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയത് മന്ത്രി കെ. ബാബുവാണെന്നു കഴിഞ്ഞ 31 നു ബിജു രമേശ് പറഞ്ഞത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിയമ നടപടികളുടെ ഭാഗമായി സാക്ഷി എന്ന നിലയില്‍ ഒരാള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയാല്‍പോലും മാനനഷ്ടത്തിനു നടപടി സ്വീകരിക്കാനാവും. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയശേഷം പത്രമാധ്യമങ്ങള്‍ക്കു മുന്നില്‍ ബിജു രമേശ് ആരോപണങ്ങള്‍ ഉന്നയിച്ചത് തന്റെ രാഷ്ട്രീയ ഭാവിയെ തകര്‍ക്കാനും അന്തസ് ഇടിച്ചുതാഴ്ത്താനും ലക്ഷ്യമിട്ടാണെന്നു വക്കീല്‍ നോട്ടീസില്‍ കെ. ബാബു പറയുന്നു.


തനിക്കെതിരേ മജിസ്ട്രേറ്റ് കോടതിയില്‍ ബിജു രമേശ് നല്‍കിയെന്നു പറയപ്പെടുന്ന സിഡി വ്യാജമായി കെട്ടിച്ചമച്ചതാണ്. ബിജു രമേശിന്റെ ഉടമസ്ഥതയില്‍ നെടുമങ്ങാട്ടുള്ള ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനത്തുടര്‍ന്നാണ് ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത്.

മാപ്പു പറഞ്ഞുകൊണ്ടുള്ള പ്രസ്താവന പ്രമുഖ പത്രങ്ങളില്‍ പ്രാധാന്യത്തോടെ നല്‍കണം. അല്ലാത്തപക്ഷം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നു നോട്ടീസില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.