കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട; 23.5 കിലോഗ്രാം സ്വര്‍ണം പിടിച്ചു
കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട; 23.5 കിലോഗ്രാം സ്വര്‍ണം പിടിച്ചു
Saturday, April 18, 2015 12:06 AM IST
കൊച്ചി: നഗരത്തിലെ ജ്വല്ലറികള്‍ക്കു നല്‍കാനായി മുംബൈയില്‍നിന്നു നികുതി വെട്ടിച്ചു കൊച്ചിയില്‍ എത്തിച്ച 23.5 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഷാഡോ പോലീസും സെന്‍ട്രല്‍ പോലീസും ചേര്‍ന്നു പിടികൂടി. എറണാകുളം ടിഡി റോഡ് നോര്‍ത്ത് ഭാഗത്തുള്ള പത്മശ്രീ ഫ്ളാറ്റിലെ രണ്ടാം നിലയില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. മഹാരാഷ്ട്ര, രാജസ്ഥാന്‍ സ്വദേശികളാണു നികുതി വെട്ടിച്ചു സ്വര്‍ണം കടത്തിക്കൊണ്ടുവന്നതെന്നു പോലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ക്കു മൊത്തം 5.74 കോടി രൂപ വിലവരും. സ്വര്‍ണത്തോടൊപ്പം 5,96,485 രൂപയും പിടിച്ചെടുത്തു.

നഗരത്തില്‍ അനധികൃതമായി സ്വര്‍ണം കടത്തുന്നുണ്െടന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയായി ഈ ഫ്ളാറ്റ് പോലീസ് നിരീക്ഷണത്തിലായിരുന്നു. മുംബൈ പ്രാന്തപ്രദേശത്തെ ദഹ്സര്‍, കണ്ടീവലി ഭാഗത്തു പണിതെടുത്ത സ്വര്‍ണാഭരണങ്ങളാണിതെന്ന് ഇടപാടുകാര്‍ പോലീസിനോടു പറഞ്ഞു. കൊച്ചിയിലെ വന്‍കിട, ചെറുകിട ജ്വല്ലറികള്‍ക്കു വില്‍പ്പന നടത്താന്‍ കൊണ്ടുവന്നതാണ് ആഭരണങ്ങള്‍. ആറു പേരാണു സംഘത്തിലുണ്ടായിരുന്നത്.


വില്പന നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലീസ് നടപടി സ്വീകരിച്ചു. പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടികളും പണവും സെയില്‍സ് ടാക്സിനു കൈമാറി. നികുതിയും പിഴയും ചേര്‍ത്ത് 35,84,382 രൂപ അടച്ചതിനെത്തുടര്‍ന്നു സ്വര്‍ണം വിട്ടുനല്‍കുകയും കസ്റഡിയിലെടുത്ത ആറുപേരെ വിട്ടയയ്ക്കുകയും ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരിശങ്കര്‍, സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി, ഷാഡോ എസ്ഐ എ. അനന്തലാല്‍, സെന്‍ട്രല്‍ അഡീഷണല്‍ എസ്ഐ അയ്യപ്പന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണു സ്വര്‍ണം പിടിച്ചെടുത്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.