ചിന്മയാനന്ദ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കമായി
Thursday, May 7, 2015 12:28 AM IST
കൊച്ചി: മതാന്തര സംവാദത്തില്‍ അടിയുറച്ചു വിശ്വസിച്ച ചിന്മയാന്ദ സ്വാമിയുടെ ദര്‍ശനങ്ങള്‍ക്കു മാറുന്ന കാലത്തു പ്രസക്തി വര്‍ധിക്കുന്നതായി മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. ചിത്തശുദ്ധി ലോകത്തിനു സ്വസ്തി നല്‍കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ താന്‍ എന്നും മനസില്‍ കൊണ്ടുനടക്കുന്ന ഒന്നാണെന്നു ചിന്മയാനന്ദ ജന്മശതാബ്ദി ആഘോഷത്തിന്റെ ആഗോളതല ഉദ്ഘാടനം ഇവിടെ രാജേന്ദ്ര മൈതാനത്തു നിര്‍വഹിച്ച അദ്ദേഹം പറഞ്ഞു. പാവങ്ങള്‍ക്കു സാന്ത്വനം നല്‍കുന്നതാവണം ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തികളെന്ന സ്വാമി ചിന്മയാനന്ദയുടെ വാക്കുകളും അര്‍ഥപൂര്‍ണമാണ്.തന്റെ ആശ്രമത്തിന്റെ ഉദ്ഘാടന ചടങ്ങിനു സ്വാമി ചിന്മയാനന്ദ ബോംബെ ആര്‍ച്ച്ബിഷപ്പായിരുന്ന ഇന്ത്യയുടെ പ്രഥമ കര്‍ദിനാള്‍ ഡോ. വലേറിയന്‍ ഗ്രേഷ്യസിനെ ക്ഷണിച്ച കാര്യവും അബ്ദുള്‍ കാലാം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും വിദേശത്തുമായി 350 കേന്ദ്രങ്ങളുള്ള ചിന്മയ മിഷനു സാധിക്കുന്നുണ്െടന്നത് ഏറെ സന്തുഷ്ടി പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജന്മശതാബ്ദിയുടെ ഭാഗമായി നടപ്പാക്കുന്ന വീടില്ലാത്തവര്‍ക്ക് വീട് എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡോ. അബ്ദുള്‍ കലാം നിര്‍വഹിച്ചു.


ഭാരതീയ ചിന്തകളെ ലോകത്തിനു പരിചയപ്പെടുത്തിയതില്‍ ചിന്മയാനന്ദ സ്വാമിയുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

ചിന്മയ മിഷന്റെ കേരളത്തിലെ അധിപന്‍ സ്വാമി വിവിക്താനന്ദ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ആര്‍. സുരേഷ് മോഹന്‍ നന്ദിയും പറഞ്ഞു. സ്വാമി വിവിക്താനന്ദ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ഉപഹാരം സമ്മാനിച്ചു. ട്രസ്റിമാരായ ഡോ. ജി. മുകുന്ദന്‍, ഗോപാലകൃഷ്ണന്‍, കെ.കെ. രാജന്‍, കുട്ടപ്പന്‍ മോനോന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. പരിപാടികള്‍ ഇന്നും നാളെയും തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.