289 ഹൈസ്കൂളുകളിലും 1,800 പ്രൈമറി സ്കൂളുകളിലും ഹെഡ്മാസ്റര്‍മാരില്ല
Sunday, May 31, 2015 12:40 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി നില്ക്കെ വിദ്യാഭ്യാസ വകുപ്പിലെ സുപ്രധാന തസ്തികയായ ഡിപിഐ മുതല്‍ പ്രൈമറി സ്കൂള്‍ ഹെഡ്മാസറ്റര്‍ വരെയുള്ള സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു.

289 സര്‍ക്കാര്‍ ഹൈസ്കൂളുകളും 1,800 പ്രൈമറി സ്കൂളുകളും പുതിയ അധ്യയന വര്‍ഷത്തെ സ്വീകരിക്കുന്നതു പ്രഥമാധ്യാപകരില്ലാതെയാവും.

50 വയസു കഴിഞ്ഞ അധ്യാപകര്‍ക്കു പ്രത്യേക ഉത്തരവിലൂടെ പ്രമോഷന്‍ നല്കുന്നതില്‍ വന്ന വീഴ്ചയാണു ഹെഡ്മാസ്റര്‍ നിയമനം വൈകുന്നത്. ഇല്ലാ വര്‍ഷവും ഇത്തരത്തില്‍ പ്രമോഷന്‍ നല്കാറുള്ളതാണ്. എന്നാല്‍, ഈ വര്‍ഷം ഉത്തരവ് ഇറക്കിയപ്പോള്‍ ഉണ്ടായ ചില തെറ്റുകള്‍ മൂലം ഇതുവരെ ഇവര്‍ക്കു പ്രമോഷന്‍ ലഭിച്ചിട്ടില്ല. 50 വയസുകഴിഞ്ഞ അധ്യാപകര്‍ക്കു ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ് യോഗ്യത ഇല്ലെങ്കിലും അവര്‍ക്കു പ്രമേഷന്‍ നല്കാമെന്ന വ്യവസ്ഥയാണുള്ളത്. എന്നാല്‍, ഈ വര്‍ഷം ഇറക്കിയ ഉത്തരവിലെ പാകപ്പിഴമൂലം ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത

സ്ഥിതിയായി. ഇനി അടുത്ത മന്ത്രിസഭായോഗം കഴിയണം. ഇനി ജൂണ്‍ മൂന്നിനാണ് അടുത്ത മന്ത്രിസഭാ യോഗം. ഇതോടെ പുതിയ അധ്യയന വര്‍ഷത്തില്‍ ആയിരക്കണക്കിനു സ്കൂളുകളില്‍ പ്രധാനാധ്യാപകര്‍ ഇല്ലാത്ത സ്ഥിതിയാവും.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും നാഥനില്ലാത്ത സ്ഥിതിയാണ്. ഡിപിഐ ഗോപാലകൃഷ്ണ ഭട്ട് അവധിയിലായിട്ട് ഒരു മാസം പിന്നിട്ടു. ചുമതല നല്കിയിരുന്ന അഡീഷണല്‍ ഡിപിഐ എല്‍. രാജന്‍ നാളെ സര്‍വീസില്‍നിന്നു വിരമിക്കും. അഡീഷണല്‍ ഡിപിഐ വിരമിക്കുമ്പോള്‍ സാധാരണ ജോയിന്റ് ഡയറക്ടര്‍മാര്‍ക്കാണ് ഈ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നത്. എന്നാല്‍, നിലവില്‍ ഡിപിഐ ഓഫീസിലെ ജോയിന്റ് ഡയറക്ടറായ വി.ബി. വിനോദ് ബാബുവും നാളെ വിരമിക്കുകയാണ്. സുപ്രധാന സ്ഥാനങ്ങളില്‍നിന്ന് ഇത്രയധികം ജീവനക്കാര്‍ പടിയിറങ്ങുമ്പോഴും അടിയന്തര ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

റവന്യു വിദ്യാഭ്യാസ ഓഫീസര്‍മാരും പല ജില്ലകളിലും ചാര്‍ജ് എടുത്തിട്ടില്ല. മലയോര ജില്ലയായ ഇടുക്കി ഉള്‍പ്പെടെ ആറു റവന്യു ജില്ലകളില്‍ ഓഫീസര്‍മാരില്ല. 24 ഡിഡിഇ ഓഫീസുകളിലും നാഥനില്ലാത്ത അവസ്ഥയാണ്.

സ്കൂള്‍ തുറക്കലിനോട് അനുബന്ധിച്ചു അടിയന്തര ക്രമീകരണങ്ങള്‍ ഒരുക്കേണ്ട വിദ്യാഭ്യാവ വകുപ്പിലെ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാതെ വന്നതോടെ വിദ്യാഭ്യാസ മേഖലയില്‍തന്നെ ആശങ്ക നിലനില്ക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പിലെ ഈ നിലപാടിനെതിരേ കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ ജിഎസ്ടിയു ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധത്തിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.