ജീവിത സെല്‍ഫിയില്‍ ഇനി ഡെല്‍ഫിയും ലിന്റോയും
ജീവിത സെല്‍ഫിയില്‍ ഇനി ഡെല്‍ഫിയും ലിന്റോയും
Wednesday, July 29, 2015 12:29 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: ഡെല്‍ഫിയും ലിന്റോയും ജീവിതത്തില്‍ ഒന്നിക്കുന്ന സുന്ദരനിമിഷത്തില്‍ നാടും നഗരവും ഒറ്റക്കെട്ടായി മംഗളഗാനം മീട്ടും. ആശീര്‍വാദവും ആശംസയുമായി വന്‍ പൌരാവലിയും കണ്ണിചേരും. സെന്റ് ആന്‍സ് ചാരിറ്റബിള്‍ ഇന്‍സ്റിറ്റ്യൂട്ടിലെ 100-ാമത്തെ മകളുടെ മിന്നുകെട്ടാണ് ഇന്ന് ഒരുമയുടെ ആഘോഷമാകുന്നത്. അനാഥരായ 100 പെണ്‍കുട്ടികളെ ജീവിതത്തിന്റെ സനാഥത്വത്തിലേക്കു കൈപിടിച്ചുനല്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സെന്റ് ആന്‍സ് ഇന്‍സ്റിറ്റ്യൂട്ടും സാരഥികളും.

ഇന്‍സ്റിറ്റ്യൂട്ടിലെ മകളായ ഡെല്‍ഫിയെ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകയിലെ മുട്ടത്ത് വര്‍ഗീസ്-ഫിലോമിന ദമ്പതികളുടെ മകന്‍ ലിന്റോയാണ് ജീവിതസഖിയാക്കുന്നത്. ജൂബിലി മിഷന്‍ ആശുപത്രിയിലെ സ്റാഫ് നഴ്സാണ് ഡെല്‍ഫി. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് ലിന്റോ. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും വിവാഹതാത്പര്യം ബന്ധപ്പെട്ടവരെ അറിയിച്ചതോടെ ഇന്‍സ്റിറ്റ്യൂട്ടിലെ വിവാഹം സെഞ്ച്വറിയുടെ ചരിത്രത്താളിലുമെത്തി.


പടിഞ്ഞാറേകോട്ട സെന്റ് ആന്‍സ് ഇടവക ദേവാലയത്തില്‍ രാവിലെ പത്തരയ്ക്കു സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിവാഹ ആശീര്‍വാദം നടക്കും. മേയര്‍ രാജന്‍ ജെ. പല്ലന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാകും. ആത്മീയ, സാമൂഹ്യ, സാംസ്കാരിക, രാഷ്്ട്രീയ പ്രമുഖരടങ്ങുന്ന വന്‍ജനാവലി ആശംസകളുമായെത്തും.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇന്‍സ്റിറ്റ്യൂട്ടിലെ 99-ാം വിവാഹം നടന്നത്. വിവാഹം നൂറിലെത്തിയതോടെ നാടറിയുന്ന ആഘോഷമാക്കാന്‍ അതിരൂപതയും ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോഷി ആളൂരും അന്തേവാസികളും തീരുമാനിച്ചു. മുമ്പ്, ഹൈന്ദവരായ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം ആചാരപ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് അധികൃതര്‍ നടത്തിയത്. ആദ്യമായി വിവാഹം കഴിച്ചുനല്‍കിയ പെണ്‍കുട്ടിയുടെ മകള്‍ ഒരാഴ്ച മുമ്പ് ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ സന്തോഷത്തിനു പിന്നാലെയാണ് വിവാഹാഘോഷവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.