കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന്റെ അന്തിമവിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനെന്ന് മുഖ്യമന്ത്രി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന്റെ അന്തിമവിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനെന്ന് മുഖ്യമന്ത്രി
Thursday, July 30, 2015 12:29 AM IST
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒന്‍പതിനു പുറപ്പെടുവിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞു. ഇത് ഇന്നു കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പരിസ്ഥിതി ലോല പ്രദേശങ്ങളിലെ പത്തു ശതമാനം സ്ഥലങ്ങളില്‍ കേന്ദ്ര സംഘമെത്തി പരിശോധന നടത്തും.

അന്തിമ വിജ്ഞാപനത്തോടെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കപ്പെടും. താമസം, ജീവനോപാധി, കൃഷി, തോട്ടങ്ങള്‍ എന്നിവയ്ക്കായുള്ള സ്ഥലങ്ങള്‍ മുഴുവന്‍ ഒഴിവാക്കും. പുതിയ മാപ്പ് പ്രകാരം പാലക്കാട് ജില്ലയിലെ കിഴക്കന്‍ചേരി വില്ലേജിലെ 0.036 ഹെക്ടര്‍ ഭൂമി കൂടി ഒഴിവാക്കിയാണ് 9839.3 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പരിസ്ഥിതിലോല മേഖലയുടെ മാപ്പ് കേന്ദ്രത്തിനു സമര്‍പ്പിക്കുന്നത്. പുതിയ മാപ്പ് തയാറാക്കിയപ്പോള്‍ കിഴക്കന്‍ചേരിയില്‍ മാത്രമാണ് പരാതിയുണ്ടായിരുന്നത്. അതിനാലാണ് അവിടം ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


തണ്ടപ്പേരു രജിസ്ററില്‍ വനഭൂമിക്കും വാസഭൂമിക്കും ഒരേ സര്‍വേ നമ്പര്‍ വന്ന പ്രശ്നം നിലവിലുണ്െടന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വനഭൂമി മുഴുവന്‍ ഒഴിവാക്കുന്നു എന്ന നിര്‍ദേശം വനം വകുപ്പു കൂടി അംഗീകരിച്ചിട്ടുള്ളതിനാല്‍ ഇത് ദോഷകരമായി ബാധിക്കില്ല. കേന്ദ്രത്തിനു നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഭൂമിയുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാജു പോള്‍, കെ.കെ. ജയചന്ദ്രന്‍, കെ. കുഞ്ഞഹമ്മദ് മാസ്റര്‍, ബി.ഡി. ദേവസി, ജയിംസ് മാത്യു, സണ്ണി ജോസഫ്, ഇ.എസ.് ബിജിമോള്‍, റോഷി അഗസ്റിന്‍, പി.സി. ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.