കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കു പിന്നില്‍ ഒരേ സംഘങ്ങളെന്നു സൂചന
Wednesday, September 2, 2015 11:21 PM IST
കണ്ണൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളില്‍ പലതിലും പ്രതികള്‍ ഒരേ സംഘങ്ങളാണെന്നു സംശയം. ആദ്യ ദിവസം ഒരു സംഘമാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെങ്കില്‍ രണ്ടാം ദിവസം മറ്റൊരു സംഘത്തിനായിരുന്നു ചുമതലയെന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അക്രമങ്ങള്‍ ആസൂത്രിതമായിരുന്നെന്നും സിപിഎം, ബിജെപി നേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്നുമാണു പോലീസിന്റെ പ്രാഥമിക നിഗമനം.

അഴീക്കോട് മേഖലയിലെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയതു നീര്‍ക്കടവ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമായിരുന്നെന്നു പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. രണ്ടാം ദിവസത്തെ അക്രമത്തിന്റെ ചുമതല അമ്പാടിമുക്ക് കേന്ദ്രീകരിച്ചുള്ള സംഘത്തിനായിരുന്നത്രെ. ജില്ലയ്ക്കു പുറത്തുനിന്നുള്ളവരുടെ സാന്നിധ്യവും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിപ്പേരെ പോലീസ് കസ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.


പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍, പാര്‍ട്ടി ഓഫീസുകള്‍ എന്നിവ തകര്‍ക്കുകയുംചെയ്ത കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ സിപിഎം, ബിജെപി രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നതായും യഥാര്‍ഥ പ്രതികളെ കണ്െടത്തി അറസ്റ്ചെയ്യാനാണു പോലീസ് ശ്രമിക്കുന്നതെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അക്രമത്തിനിരയായവര്‍ നല്‍കിയ പരാതിയില്‍ പറയുന്ന പലരും യഥാര്‍ഥ പ്രതികളല്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. രാഷ്ട്രീയ വിരോധത്തില്‍ എതിര്‍വിഭാഗക്കാരെ പ്രതികളാക്കാന്‍ നിരപരാധികളുടെ പേരുകള്‍ മനഃപൂര്‍വം പരാതിയില്‍ ചേര്‍ക്കുകയാണെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ പ്രതികളെ നിശ്ചയിക്കൂയെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.