കാപ്പാ പ്രകാരം മൂന്നുപേരെ നാടുകടത്തി
Friday, September 4, 2015 12:13 AM IST
കണ്ണൂര്‍: സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരടക്കം മൂന്നുപേരെ കാപ്പാ നിയമപ്രകാരം നാടുകടത്തി. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന സിറ്റി പോലീസ് സ്റേഷന്‍ പരിധിയിലെ ആയിക്കര ഉപ്പാലവളപ്പിലെ ചെറിയ ചിന്നപ്പന്റവിട വീട്ടില്‍ (നസീമ നിവാസ്) സി.സി. സജീര്‍ എന്ന കൊച്ചുണ്ണി സജീര്‍ (24), ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റിയംഗവും സിപിഎം പ്രവര്‍ത്തകനുമായ ചിറക്കലിലെ ഏഴോത്ത് വലിയവീട്ടില്‍ സി. അരുണ്‍ കുമാര്‍ (25), നിരവധി ബ്ളേഡ് ഇടപാട് കേസുകളില്‍ കുറ്റാരോപിതനും അടുത്തിടെ ബിജെപി വിട്ടു സിപിഎമ്മില്‍ ചേരുകയും ചെയ്ത തളാപ്പ് ഹൌസിംഗ് കോളനിയിലെ സുകൃതിയില്‍ പി. തനേഷ് എന്ന തനു (41) എന്നിവരെയാണു 2007ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമപ്രകാരം നാടുകടത്തിയത്.

സജീറിനെയും അരുണിനെയും ആറു മാസം വീതവും തനുവിനെ ഒരു വര്‍ഷത്തേക്കുമാണു ജില്ലയില്‍ പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ടു കണ്ണൂര്‍ ഡിഐജി ദിനേന്ദ്ര കശ്യപ് ഉത്തരവിറക്കിയത്.


മാരകായുധത്തോടു കൂടിയുള്ള ലഹള, അന്യായമായ തടസം സൃഷ്ടിക്കല്‍, മനപ്പൂര്‍വം ദേഹോപദ്രവം, കുറ്റകരമായ നരഹത്യ എന്നിവയടക്കമുള്ള കേസുകളില്‍ പ്രതികളായതിനാലാണ് ഇവരെ നാടുകടത്തുന്നതെന്നു കാപ്പാ ചുമത്തിയുള്ള ഉത്തരവില്‍ പറയുന്നു.

കുടുംബത്തില്‍ മരണം, വിവാഹം തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ അറിവോടെ മാത്രമെ ഇവര്‍ സ്വന്തം ജില്ലയില്‍ ഇനി പ്രവേശിക്കാന്‍ പാടുള്ളൂ.

കുറ്റാരോപിതര്‍ ജില്ലയില്‍ കഴിഞ്ഞാല്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ നടത്തി ജനങ്ങളുടെ സ്വൈര ജീവിതത്തിനു പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് കുപ്രസിദ്ധ റൌഡികളായി മൂവരെയും പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.