സാമുദായിക സൌഹാര്‍ദം സംരക്ഷിക്കണം: കേരള കാത്തലിക് ഫെഡറേഷന്‍
Friday, September 4, 2015 12:34 AM IST
കൊച്ചി: സ്വകാര്യ സര്‍വകലാശാല രൂപീകരണവുമായി ബന്ധപ്പെട്ടു കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ദുഷ്ടലാക്കോടെ പ്രസ്താവന നടത്തി സമുദായ വിദ്വേഷമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) അല്മായ നേതൃയോഗം ഉത്കണ്ഠ രേഖപ്പെടുത്തി. നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്തു കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സമുദായങ്ങള്‍ക്കു സ്വകാര്യ സര്‍വകലാശാല അനുവദിച്ചുകൊടുക്കുന്നതില്‍ യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിക്കേണ്ടതില്ല. ഉന്നത വിദ്യാഭ്യാസരംഗത്തെ കാര്യക്ഷമതയില്ലായ്മയും നിരുത്തരവാദിത്വവുമാണു സ്വകാര്യ സര്‍വകലാശാലകളുടെ പ്രസക്തി കൂട്ടുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ വാഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ മാത്രം അനുവദിക്കരുതെന്ന നിലപാടു വിദ്യാര്‍ഥി സമൂഹത്തോടും രക്ഷിതാക്കളോടുമുള്ള വെല്ലുവിളിയാണ്. ഭൂരിപക്ഷ സമുദായങ്ങളുടെ ധ്രുവീകരണത്തിലൂടെ സംസ്ഥാനത്തു വിഭാഗീയത വളര്‍ത്താനുള്ള ചില സങ്കുചിത സമുദായനേതാക്കളുടെ നീക്കം പ്രതിഷേധാര്‍ഹമാണ്. എല്ലാ മേഖലകളിലും മതസൌഹാര്‍ദം കാത്തുസൂക്ഷിക്കുന്ന കേരളീയ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്തെ വെല്ലുവിളിക്കുന്ന സമീപനത്തില്‍നിന്നു നേതാക്കള്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ നിലനില്‍ക്കുന്ന മത, സാമുദായിക സൌഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കരുതെന്നു യോഗം ഉദ്ഘാടനം ചെയ്ത കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.


പാലാരിവട്ടം പിഒസിയില്‍ നടന്ന അല്മായ നേതൃയോഗത്തില്‍ പ്രസിഡന്റ് പി.ഐ. ലാസര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് കോട്ടയില്‍, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ ഫെര്‍ണാണ്ടസ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ്, കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍, എംസിഎ പ്രസിഡന്റ് പി.കെ. ജോസഫ്, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ആന്റണി അമ്പാട്ട്, കെസിസി സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, ഡയറക്ടര്‍മാരായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഫാ. ജോണ്‍ തുണ്ടിയത്ത്, ഭാരവാഹികളായ മേരിക്കുട്ടി ഏബ്രഹാം, ദേവസി കൊങ്ങാല, ജസ്റിന്‍, ബിജു പറയന്നിലം, തോമസ് ചെറിയാന്‍, നെല്‍സണ്‍ കോച്ചേരി, പ്രഫ.ജേക്കബ് ഏബ്രഹാം, ഷിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.