മനുഷ്യക്കടത്തു കേസില്‍ ദുബായില്‍ പിടിയിലായ സുരേഷിനെ കൊച്ചിയിലെത്തിച്ചു
മനുഷ്യക്കടത്തു കേസില്‍ ദുബായില്‍ പിടിയിലായ സുരേഷിനെ കൊച്ചിയിലെത്തിച്ചു
Sunday, October 11, 2015 12:44 AM IST
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു വ്യാജരേഖകളുണ്ടാക്കി യുവതികളെ ഗള്‍ഫിലേക്ക് അനധികൃതമായി കടത്തി പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ തടങ്കലിലാക്കിയ കേസില്‍ ദുബായില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടിയ മുഖ്യപ്രതി തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ വീട്ടില്‍ കെ.വി. സുരേഷിനെ സിബിഐ സംഘം കേരളത്തിലെത്തിച്ചു.

ദുബായ് ദേരയിലെ സ്റുഡിയോയുടെ മറവില്‍ യുഎഇയില്‍ പലേടങ്ങളിലായി അനാശാസ്യകേന്ദ്രം നടത്തിയിരുന്ന സുരേഷിനെയും മറ്റു 12 പ്രതികളെയും ഉള്‍പ്പെടുത്തി മനുഷ്യക്കടത്തു കേസില്‍ സിബിഐ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

യുഎഇയില്‍ ഇന്റര്‍പോളിന്റെ പിടിയിലായ പ്രതിയെ അവിടെ എത്തിയാണു സിബിഐസംഘം കസ്റഡിയിലെടുത്തത്. മുംബൈ വഴി ഇന്നലെ വൈകുന്നേരം കൊച്ചിയിലെത്തിച്ച് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് എറണാകുളം ജില്ലാ ജയിലിലേക്കയച്ചു. നിലവിലുള്ള കേസുകള്‍ കൂടാതെ എട്ടു സ്ത്രീകളെകൂടി പ്രതി വിദേശത്തേക്കു കടത്തിയതായി സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്.


ഉയര്‍ന്ന ശമ്പളത്തില്‍ വീട്ടുജോലിയും മറ്റും വാഗ്ദാനം ചെയ്താണു പലരെയും സുരേഷ് മറ്റൊരു പ്രതിയായ ലിസി സോജന്‍ വഴി ദുബായിലേക്കു കൊണ്ടുപോയിരുന്നത്. വിമാനത്താവളത്തില്‍നിന്നു നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കുന്ന യുവതികളെ തടങ്കലില്‍ പാര്‍പ്പിച്ചു പലര്‍ക്കായി കാഴ്ചവച്ചു പണം സമ്പാദിക്കുന്ന വലിയ പെണ്‍വാണിഭ ശൃംഖലയാണു സുരേഷും മറ്റും നടത്തിവന്നിരുന്നതെന്ന് അന്വേഷണ സംഘം കണ്െടത്തി. സംഘം യുഎഇയിലേക്കു കടത്തിയ ഒരു യുവതി പിന്നീട് ഒമാനില്‍നിന്നു മുംബൈ വഴി നാട്ടിലേക്കു തിരിച്ചെത്തിയപ്പോള്‍ വ്യാജ പാസ്പോര്‍ട്ടിന്റെ പേരില്‍ പിടിയിലായതോടെയാണു മനുഷ്യക്കടത്തിനെക്കുറിച്ചു പരാതി ഉയര്‍ന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ അനധികൃതമായി ആളുകളെ കടത്തിക്കൊണ്ടുപോയതു സംബന്ധിച്ച കേസന്വേഷണത്തിലാണു പെണ്‍വാണിഭറാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സിബിഐ മനുഷ്യക്കടത്ത് കേസന്വേഷണം തുടങ്ങിയതോടെ സുരേഷ് വിദേശത്തേക്കു കടക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.