ഹൈക്കോടതിയില്‍ ഓക്സിജന്‍ പാര്‍ലര്‍: സാധ്യത പരിശോധിക്കണം
Tuesday, October 13, 2015 12:37 AM IST
കൊച്ചി: എട്ടു നിലകളുള്ള ഹൈക്കോടതിയിലെ വിവിധ കോടതികളില്‍ കയറിയിറങ്ങേണ്ടി വരുന്ന പ്രായമായ അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഓക്സിജന്‍ പാര്‍ലര്‍ സ്ഥാപിക്കാനാവുമോയെന്നു പരിശോധിക്കണമെന്നു ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

ഐഎന്‍ടിയുസിയുടെ ഹര്‍ജി പരിഗണിക്കവേ പ്രായമായ അഭിഭാഷകന്‍ കോടതിയിലേക്ക് ഓടിക്കിതച്ചെത്തിയതിനെത്തുടര്‍ന്നു സംസാരിക്കാനാവാത്ത അവസ്ഥയുണ്ടായ സാഹചര്യത്തിലാണു ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ഹൈക്കോടതിയിലെ പല അഭിഭാഷകരും മുതിര്‍ന്ന പൌരന്മാരാണെന്നു കോടതി പറഞ്ഞു. കോടതി മുറികളിലൂടെ ഓടി നടക്കാന്‍ ചെറുപ്പക്കാര്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. പല കോടതികളിലും കയറിയിറങ്ങുന്ന അഭിഭാഷകര്‍, ഗുമസ്തന്മാര്‍, ജീവനക്കാര്‍, വ്യവഹാരികള്‍ എന്നിവരും ബുദ്ധിമുട്ടുന്നു. തിരക്കിട്ടു ജോലി ചെയ്യുന്ന ഇത്തരക്കാരെ സഹായിക്കുന്ന തരത്തില്‍ എന്തു നടപടി സ്വീകരിക്കാനാവും എന്നതു സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഹൈക്കോടതി രജിസ്ട്രാറുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണം. ഹൈക്കോടതിയിലെ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇതു സംബന്ധിച്ച അഭിപ്രായം അറിയിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ വിവിധ സ്ഥലങ്ങളില്‍ ലിഫ്റ്റ് ഉണ്െടങ്കിലും പലതും പ്രവര്‍ത്തക്ഷമമല്ല. അഭിഭാഷകരുടെ ആവശ്യപ്രകാരം എസ്കലേറ്റര്‍ നിര്‍മാണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും പണി പൂര്‍ത്തിയാകാത്ത നിലയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.