കൊലക്കേസ് പ്രതികളായ കൌണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
കൊലക്കേസ് പ്രതികളായ കൌണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
Tuesday, December 1, 2015 12:43 AM IST
തളിപ്പറമ്പ്: മുസ്ലിം ലീഗ് നേതാവ് കെ.വി.എം. കുഞ്ഞി വധക്കേസിലെ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതിയും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ കെ. മുരളീധരന്‍ പോലീസിന്റെ കണ്ണുവെട്ടിച്ചു സത്യപ്രതിജ്ഞയ്ക്കായി നഗരസഭാ ഓഫീസിലെത്തി. സത്യപ്രതിജ്ഞയ്ക്കു ശേഷം മുരളീധരനെ സിഐ കെ. വിനോദ്കുമാര്‍ അറസ്റ്ചെയ്തു.

കെ.വി.എം. കുഞ്ഞി വധക്കേസില്‍ അറസ്റ്ചെയ്യപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന പ്ളാത്തോട്ടം വാര്‍ഡിലെ കൌണ്‍സിലര്‍ ടി. പ്രകാശന് ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി പ്രത്യേക അനുമതി നല്‍കിയിരുന്നു. പ്രകാശനെ ജയില്‍ അധികൃതര്‍ രാവിലെ 10ഓടെ നഗരസഭാ ഓഫീസിലെത്തിക്കുകയും ചെയ്തു. 10.30ഓടെയാണ് മുരളീധരന്‍ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദനോടൊപ്പം നഗരസഭാ ഓഫീസിലെത്തിയത്. മുരളീധരന്റെ ഭാര്യ സൈബുന്നീസയും നൂറോളം സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഈ സമയം ഓഫീസ് പരിസരത്തുണ്ടായിരുന്നു. തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.

28 ദിവസമായി ഒളിവില്‍ കഴിയുന്ന മുരളീധരനു വേണ്ടി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണു പ്രതി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. മുരളീധരന്‍ എത്തിയ വിവരമറിഞ്ഞതോടെ വധക്കേസ് അന്വേഷിക്കുന്ന സിഐ കെ. വിനോദ്കുമാറും കൂടുതല്‍ പോലീസും നഗരസഭാ ഓഫീസിലെത്തിയിരുന്നു. എന്നാല്‍, പോലീസ് കസ്റഡിയിലെടുക്കാന്‍ നില്‍ക്കാതെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. പ്രവര്‍ത്തകരുമായി കുശലപ്രശ്നം നടത്തി അരമണിക്കൂറോളം മുരളീധരന്‍ വരാന്തയില്‍നിന്ന ശേഷം 11ഓടെയാണ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് എത്തിയത്. തുടര്‍ന്ന് പ്രകാശനും മുരളീധരനും ചെയര്‍മാന്റെ ചേംബറിനകത്തേക്കു കയറി.


അഞ്ചു മിനിറ്റിനകം സത്യപ്രതിജ്ഞയുടെ പ്രാഥമിക നടപടി പൂര്‍ത്തിയാക്കിയശേഷം ഇരുവര്‍ക്കും ചെയര്‍മാന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരുവരും ദൃഢ പ്രതിജ്ഞയാണെടുത്തത്. നടപടിക്രമം പൂര്‍ത്തിയാക്കി 11.30ഓടെയാണ് ചേംബറിനുള്ളില്‍ വച്ചുതന്നെ സി ഐ വിനോദ്കുമാര്‍ മുരളീധരനെ അറസ്റ് ചെയ്തത്. ഈ മാസം ആറിനകം സത്യപ്രതിജ്ഞ ചെയ്യാത്തപക്ഷം ഇരുവരുടെയും അംഗത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണു കോടതി ഇടപെടലും മുരളീധരന്റെ കീഴടങ്ങലും. സത്യപ്രതിജ്ഞ ചെയ്ത കൌണ്‍സിലര്‍ ടി.

പ്രകാശനെ നടപടിക്രമം പൂര്‍ത്തിയായതോടെ തിരിച്ചു ജയിലിലേക്കു തന്നെ കൊണ്ടുപോയി. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ മുരളീധരനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.