ബാര്‍ കോഴ: വിജിലന്‍സ് കോടതി നടപടി റദ്ദാക്കണമെന്ന ഹര്‍ജി ജസ്റീസ് ബി. കെമാല്‍ പാഷ പരിഗണിക്കും
Wednesday, December 2, 2015 12:46 AM IST
കൊച്ചി: കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി സണ്ണി മാത്യു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ജസ്റീസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് പരിഗണിക്കും.

നേരത്തേ ഈ ഹര്‍ജി ജസ്റീസ് ബി. സുധീന്ദ്രകുമാറിന്റെ ബെഞ്ചാണു പരിഗണിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കെ.എം. മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനും തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്താനും ജസ്റീസ് സുധീന്ദ്ര കുമാര്‍ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും അധികാരസ്ഥാനത്ത് ഇരിക്കുന്നവരും കേസിനെക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ബാര്‍ കോഴ കേസിന്റെ തുടരന്വേഷണ വിധിയില്‍ തിരുവനന്തപുരത്തെ കോടതി വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.


ജസ്റീസ് കെമാല്‍ പാഷയാണ് അന്ന് ഹര്‍ജി പരിഗണിച്ചത്. വിജിലന്‍സിനെതിരായ പരാമര്‍ശങ്ങള്‍ നീക്കിയ ഈ ബെഞ്ച് കേസില്‍ തുടരന്വേഷണം നടത്തുന്നതു ശരിവച്ചിരുന്നു. പിന്നീടാണ് തുടരന്വേഷണത്തെ ചോദ്യം ചെയ്ത് സണ്ണി മാത്യു ഹൈക്കോടതിയിലെത്തിയത്.

തുടരന്വേഷണത്തെക്കുറിച്ചുള്ള ഒരു ഹര്‍ജി ജസ്റീസ് കെമാല്‍ പാഷയുടെ ബെഞ്ച് പരിഗണിച്ച് വിധി പറഞ്ഞശേഷം ഇതേവിഷയം മറ്റൊരു ബെഞ്ച് വീണ്ടും പരിഗണിക്കുന്നതിലെ അപാകത കണക്കിലെടുത്താണ് ഹര്‍ജി കെമാല്‍ പാഷയുടെ ബെഞ്ചിലേക്കു വിട്ടത്.

ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് നേരത്തെ ഹര്‍ജി കേട്ട ജസ്റീസ് സുധീന്ദ്ര കുമാര്‍ വാക്കാല്‍ അഭിപ്രായ പ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.