എസ്പിക്കെതിരേ കേസെടുക്കാനാവുമോ എന്നു കോടിയേരി ബാലകൃഷ്ണന്‍
എസ്പിക്കെതിരേ കേസെടുക്കാനാവുമോ എന്നു കോടിയേരി ബാലകൃഷ്ണന്‍
Saturday, February 6, 2016 12:44 AM IST
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരേ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നു പറയുന്ന സര്‍ക്കാരിന് എങ്ങനെ വിജിലന്‍സ് എസ്പി സുകേശനെതിരേ കേസെടുക്കാനാകുമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണവിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. ബാബുവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചൊല്‍പ്പടിക്കു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു സര്‍ക്കാരിന്റെ ശ്രമം. എസ്പി സുകേശനെ ഭയപ്പെടുത്തിയാണു കെ.എം. മാണിക്കെതിരേയുള്ള കേസില്‍ അനുകൂല റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നു വ്യക്തമായിരിക്കുകയാണ്. സുകേശനെതിരേ റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ തന്നെ ആ വാര്‍ത്ത മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയിട്ടും നടപടിയില്ല. സര്‍ക്കാരിനെതിരേ പരാമര്‍ശം നടത്തുന്ന ജഡ്ജിമാരെയും ഭയപ്പെടുത്തുകയാണ്.


ഹൈക്കോടതിയില്‍ നിന്നു കിട്ടിയ സ്റേ ഉത്തരവിലൂടെ രണ്ടു മാസത്തെ ജീവശ്വാസം കിട്ടിയ മന്ത്രിസഭയാണു കേരളം ഭരിക്കുന്നതെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ഏറ്റവും കൂടുതല്‍ കള്ളം പറയുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ഗിന്നസ് ബുക്കില്‍ ഇടംലഭിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

എല്‍ഡിഎഫ് നേതാക്കളായ സി. ദിവാകരന്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍, വി. സുരേന്ദ്രന്‍പിള്ള, ജി. സുഗുണന്‍, ഗംഗാധരന്‍ നാടാര്‍, ശങ്കരനാരായണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.