പെരുമ്പാവൂർ സംഭവം: ആഭ്യന്തര വകുപ്പ് ഡിജിപിയോടു വിശദീകരണം തേടി
Tuesday, May 3, 2016 1:06 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: പെരുമ്പാവൂർ കുറുപ്പംപടിയിൽ ജിഷ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് സംസ്‌ഥാന പോലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് തേടി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്‌ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെ വിളിച്ചുവരുത്തിയാണു റിപ്പോർട്ട് തേടിയത്. പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ബന്ധുക്കളുടെ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ കുറ്റകരമായ പോലീസ് വീഴ്ചയുണ്ടായെന്ന അടിസ്‌ഥാനത്തിൽ കൂടിയാണു ഡിജിപിയോടു റിപ്പോർട്ട് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടർ രാജമാണിക്യത്തോടും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് തേടിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐജി മഹിപാൽ യാദവിനെ ചുമലപ്പെടുത്തി. എന്നാൽ, അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശി സർക്കാരിന് ഉത്തരവു നൽകി. വീട്ടിൽ നിന്നു കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ജീവനു തന്നെ ഭീഷണിയുണ്ടെന്നും കാട്ടി രണ്ടാഴ്ച മുൻപു ജിഷ പോലീസിനു പരാതി നൽകിയിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെകൂടി അടിസ്‌ഥാനത്തിൽ വിശദമായ അടിയന്തര റിപ്പോർട്ട് നൽകാനാണു ഡിജിപിയോടും ജില്ലാ കളക്ടറോടും നിർദേശിച്ചിട്ടുള്ളത്.


സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും സർക്കാരിനോടു വിശദീകരണം തേടിയിട്ടുണ്ട്. സംസ്‌ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി എന്നിവരോടാണു വിശദീകരണം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.