വാഹനം തടഞ്ഞ് അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് മുറുക്കിത്തുപ്പി
വാഹനം തടഞ്ഞ് അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് മുറുക്കിത്തുപ്പി
Thursday, May 5, 2016 12:43 PM IST
തലശേരി: തലശേരി നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി എ.പി. അബ്ദുള്ളക്കുട്ടി എംഎൽഎയ്ക്കുനേരേ അതിക്രമം. അദ്ദേഹം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അക്രമിസംഘം കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ദേഹത്തു മുറുക്കിത്തുപ്പുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 5.40ന് തലശേരി വടക്കുമ്പാട് മടത്തുംഭാഗത്തായിരുന്നു സംഭവം. സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രചാരണപര്യടനത്തിനായി തുറന്ന വാഹനത്തിൽ പോകുകയായി രുന്ന അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിനു മുന്നിൽ കയറിനിന്നു സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. കൈയിൽ കടന്നുപിടിക്കുകയും കഴുത്തിനു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ ഇ.ജി. ശാന്തയും സുശീൽ ചന്ദ്രോത്തും ചേർന്നു തടയുന്നതിനിടെ അക്രമികളിലൊരാൾ അബ്ദുള്ളക്കുട്ടിയുടെ ദേഹത്തു പാൻപരാഗ് ചവച്ചു തുപ്പുകയായിരുന്നു. തുപ്പൽ പുരണ്ട വസ്ത്രം മാറാതെ മടത്തുംഭാഗത്തെയും പാറക്കെട്ടിലെയും പൊതുയോഗത്തിൽ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു.


അബ്ദുള്ളക്കുട്ടിയുടെ പരാതി പ്രകാരം ധർമടം പോലീസ് കേസെടുത്തു. തോൽവി ഉറപ്പായതോടെ സിപിഎം പ്രവർത്തകർ നേതൃത്വ ത്തിന്റെ അറിവോടെ തന്നെ നിരന്തരം ആക്രമിക്കുകയാണെന്ന് അബ്ദു ള്ളക്കുട്ടി പറഞ്ഞു. ഇതുകൊണ്ടൊ ന്നും തന്നെ തെരഞ്ഞെടുപ്പ് രംഗ ത്തുനിന്നു മാറ്റിനിർത്താൻ സാധിക്കില്ലെന്നും മാറ്റം ആഗ്രഹിക്കുന്ന തലശേരി മണ്ഡലത്തിലെ വോട്ടർമാർ തന്റെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പൊന്ന്യം കുണ്ടുചിറയിൽ വച്ചും അബ്ദുള്ളക്കുട്ടിക്കുനേരേ ഭീഷണിയും ചീത്തവിളിയും നടന്നിരുന്നു. ഈ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് എരഞ്ഞോളി റബ്കോ ഫാക്ടറിയിൽ വോട്ട് തേടിയെത്തിയപ്പോൾ ഒരുസംഘം തൊഴിലാളികൾ തടഞ്ഞ സംഭവവുമുണ്ടായി. ഫാക്ടറിക്കുള്ളിൽ വോട്ട് തേടാൻ ശ്രമിച്ച സ്‌ഥാനാർഥിയെ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.