മോദി സർക്കാരിന്റെ രണ്ടാം വാർഷികം: കേരളത്തിനായി ഒരുപിടി പ്രഖ്യാപനങ്ങൾ
Friday, May 27, 2016 1:04 PM IST
തിരുവനന്തപുരം: മോദി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തിന് ഒരുപിടി വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി (സിപറ്റ്) , പ്ലാസ്റ്റിക് പാർക്ക്, ഫാർമ പാർക്ക്, ജൻ ഔഷധി സെന്ററുകൾ എന്നിവ അനുവദിക്കാൻ തയാറാണെന്നു കേന്ദ്രമന്ത്രി അനന്ത്കുമാർ അറിയിച്ചു.

ഐഐടിക്കു തുല്യമായ സിപറ്റ് തുടങ്ങാൻ സംസ്‌ഥാന സർക്കാർ സ്‌ഥലം കണ്ടെത്തിയാൽ ഒരു മാസത്തിനുള്ളിൽ ധാരണാപത്രം ഒപ്പുവയ്ക്കാൻ കേന്ദ്രം തയാറാണ്. നൂറു ശതമാനം പ്ലേസ്മെന്റ് നൽകുന്ന 23 സെന്ററുകളുള്ള സ്കിൽ ഇന്ത്യ പദ്ധതിക്കു കീഴിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമാണ് സിപറ്റ്. കൂടാതെ പ്ലാസ്റ്റിക് വ്യവസായത്തിനു ഊർജം പകരുന്ന പ്ലാസ്റ്റിക് പാർക്ക് തുടങ്ങാനും കേന്ദ്രം ഒരുക്കമാണ്. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന സംസ്കരണ യൂണിറ്റും ഇതോടൊപ്പമുണ്ടാകും. പ്ലാസ്റ്റിക് വ്യവസായ മേഖലയിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റാൻ സഹായിക്കുന്ന ഫാർമാ പാർക്ക് ആരംഭിക്കാനും കേന്ദ്രം ആലോചിക്കുന്നു. കേരളം ഒട്ടാകെ 200–ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും. ജനറിക് മരുന്നുകൾ 70 ശതമാനം വരെ വിലക്കുറവിലും മറ്റ് ക്ലിനിക്കൽ ഉത്പന്നങ്ങൾ 30 ശതമാനം വിലക്കുറവിലും ലഭ്യമാകുന്ന സ്റ്റോറുകളാണ് ജൻ ഔഷധിയിലൂടെ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.