വീഡിയോ കോൺഫറൻസിംഗ് സംവിധാനമില്ല; സിമി ക്യാമ്പ് കേസിലെ പ്രതികളെ റിമാൻഡ് ചെയ്യാനായില്ല
Thursday, June 30, 2016 1:31 PM IST
കൊച്ചി: എറണാകുളം ജില്ലാ കോടതിയിലെ വീഡിയോ കോൺഫറൻസിംഗ് സംവിധാനം നിലച്ചതിനാൽ വാഗമൺ സിമി ക്യാമ്പ് കേസിലെ പ്രതികളെ റിമാൻഡ് ചെയ്യാനായില്ല.

വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഏർപ്പെടുത്തിയ ഹൈദരബാദിലെ ഏജൻസിക്കു സർക്കാരിൽ നിന്നു പണം ലഭിച്ചില്ല എന്നതിനാൽ രണ്ടു മാസമായി സംവിധാനം നിലച്ചിരിക്കയാണ്. അഹമ്മദാബാദ് ജയിലിൽ കഴിയുന്ന 29 പ്രതികളുടെ റിമാൻഡ് നടപടി രണ്ടു മാസമായി മുടങ്ങിയിരിക്കയാണ്. ഗുജറാത്തിൽ നിന്നു പ്രതികളെ എറണാകുളം കോടതിയിൽ ഹാജരാക്കാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നതിനാലാണ് വീഡിയോ കോൺഫറൻസിംഗ് വഴി റിമാൻഡ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വാഗമൺ കേസ് വിചാരണക്കായി എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ പുതിയ സംവിധാനം ഒരുങ്ങുന്നുണ്ടെങ്കിലും ഇത് പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും.


മൂന്നു വർഷം മുമ്പ് ഏർപ്പെടുത്തിയ വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ സംസ്‌ഥാനത്തിന്റെ അകത്തും പുറത്തും നിന്നായി അയ്യായിരത്തിലേറെ പ്രതികളെയാണ് ഹാജരാക്കിയത്.

സംവിധാനം നിലച്ചതോടെ എൻഐഎ കോടതിയെ കൂടതെ ജില്ലയിലെ മറ്റു കോടതികളിലേക്കും പ്രതികളെ എത്തിക്കുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കേണ്ട അവസ്‌ഥയില്ലാത്തതിനാൽ പോലീസുകാരുടെ അകമ്പടി, ഭക്ഷണം, വാഹനം തുടങ്ങിയ ചെലവുകൾ ലാഭിക്കാനും സർക്കാരിനു കഴിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.