സ്ത്രീധന നിരോധനം: പരാതികൾ മജിസ്ട്രേറ്റിനു നേരിട്ടു സമർപ്പിക്കാം
Thursday, July 21, 2016 11:31 AM IST
മാവേലിക്കര: സ്ത്രീധന നിരോധന നിയമപ്രകാരം പരാതികൾ നൽകുന്നതിനു മജിസ്ട്രേറ്റിനെ നേരിട്ടു സമീപിക്കാമെന്നു ഹൈക്കോടതി ഉത്തരവ്. മാവേലിക്കര വാത്തികുളം സ്വദേശിയായ യുവതി നൽകിയ റിവിഷൻ ഹർജി പരിഗണിച്ച ജസ്റ്റീസ് സുനിൽ തോമസാണ് ഉത്തരവിട്ടത്.

ഇവരുടെ ഭർത്താവിനും ഭർതൃമാതാവിനും എതിരേ അവർ കൈപ്പറ്റിയ സ്ത്രീധനം തിരികെ ലഭിക്കുന്നതിനായി മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്യായം നൽകിയിരുന്നു.

എന്നാൽ ആദ്യം പോലീസിനെ സമീപിച്ചു പരാതി നൽകണമെന്നും തുടർന്നു മാത്രമേ കോടതിയിൽ എത്തുന്നതിനും അർഹതയുള്ളൂ എന്നും കണ്ടു മജിസ്ട്രേറ്റ് യുവതിയുടെ അന്യായം മടക്കി. സുപ്രീംകോടതി വിധിപ്രകാരം ഇത്തരത്തിൽ മാത്രമേ കേസെടുക്കാൻ ആവുകയുള്ളൂ.


തുടർന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരേ യുവതി ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ ഹർജി നൽകുകയായിരുന്നു. സ്ത്രീധന നിരോധന നിയമം സ്പെഷൽ സ്റ്റാറ്റിട്യൂട്ട് ആയതിനാൽ ഇതിലെ ഏഴാംവകുപ്പ് പ്രകാരം നേരിട്ട് തന്റെ മുന്നിലെത്തുന്ന പരാതികൾ സ്വീകരിക്കുന്നതിന് മജിസ്ട്രേറ്റിന് ബാധ്യതയുണ്ട്.

ഈ വകുപ്പു പ്രകാരം യുവതിക്കു നേരിട്ടോ രക്ഷിതാക്കൾ മുഖേനയോ ബന്ധുക്കൾ വഴിയോ സംഘടനകളിലൂടെയോ പരാതി നൽകാവുന്നതാണ്.

ആ നിലയ്ക്കു മജിസ്ട്രേറ്റിനു പരാതി നൽകുന്നതിനു പോലീസിനെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.