സിബിഐ നിരീക്ഷണത്തിലുള്ള ഡോക്ടർക്കു പ്രമോഷൻ
Wednesday, July 27, 2016 1:45 PM IST
കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജ് വധക്കേസിൽ പ്രതികളായവർക്കു സഹായം ചെയ്തെന്ന സംശയത്തിൽ സിബിഐയുടെ നിരീക്ഷണത്തിലുള്ള ഡോക്ടർക്കു സംസ്‌ഥാന സർക്കാരിന്റെ വക സ്‌ഥാനക്കയറ്റം. ഡോക്ടർ ലതീഷിനാണ് ആരോഗ്യവകുപ്പിൽ പ്രോഗ്രാം ഓഫീസറായി സ്‌ഥാനക്കയറ്റം നൽകിയിരിക്കുന്നത്. മനോജ് കൊല്ലപ്പെടുന്നതിനുമുമ്പ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർഎംഒ ആയിരുന്നു ഡോ.ലതീഷ്. മനോജ് കൊലപ്പെടുന്നതിനു മാസങ്ങൾക്കു മുമ്പ് ഈ കേസിൽ പ്രതിചേർക്കപ്പെട്ട വിക്രമനു മാനസികാസ്വാസ്‌ഥ്യമുണ്ടെന്നു കാണിച്ചു ബംഗളൂരു നിംഹാൻസിലേക്കു റഫർ ചെയ്തു ഡോ.ലതീഷ് കത്തുനൽകിയിരുന്നു. മനോജ് വധക്കേസിനു ശേഷം കേസന്വേഷിച്ച സിബിഐയാണ് ഇതു കണ്ടെത്തിയത്. കൊലപാതകം നടത്താൻ വിക്രമൻ ഉൾപ്പെടെയുള്ളവർ നേരത്തെ തീരുമാനിച്ചതാണെന്നും എന്നാൽ, കേസിൽപ്പെട്ടാൽ രക്ഷപ്പെടാനായി ഡോക്ടറെ സ്വാധീനിച്ചു മാനസികാസ്വാസ്‌ഥ്യ സർട്ടിഫിക്കറ്റ് നേരത്തെ നിശ്ചയിച്ചതു പ്രകാരം ഒരുക്കിയതാണെന്നുമാണ് സിബിഐയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.