ജയിലുകളിലെ പ്രധാന ഉദ്യോഗസ്‌ഥരെ തലങ്ങും വിലങ്ങും മാറ്റി
Tuesday, August 30, 2016 1:30 PM IST
<ആ>പി. ജയകൃഷ്ണൻ

കണ്ണൂർ: സംസ്‌ഥാനത്തെ ജയിലുകളിലെ ജോയിന്റ് സൂപ്രണ്ട്, സൂപ്രണ്ടുമാർ തുടങ്ങി 17 പ്രധാന ഉദ്യോഗസ്‌ഥരെ സ്‌ഥലംമാറ്റി നിയമിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി യുഡിഎഫ് അനുഭാവമുള്ളവരെ സ്വദേശത്തുനിന്നു ദൂരസ്‌ഥലങ്ങളിലേക്കും ഭരണാനുകൂലികളെ ഇഷ്ടപ്പെട്ട സ്‌ഥലങ്ങളിലേക്കും മാറ്റിയെന്ന് ആരോപണമുണ്ട്.

ഏറെക്കാലം കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന കണ്ണൂർ തോട്ടട സ്വദേശി അശോകൻ അരിപ്പയെ പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ടായി നിയമിച്ചു. ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സിബിഐ അന്വേഷണത്തിനിടെ കോടതിയിൽ കീഴടങ്ങി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനു വേണ്ട പരിഗണന നൽകാത്തതാണ് ഇത്രയും ദൂരത്തേക്കുള്ള ഇദ്ദേഹത്തിന്റെ സ്‌ഥലംമാറ്റത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. അന്നേ പാർട്ടിയുടെ നോട്ടപ്പുള്ളിയായിരുന്നുവത്രെ ഈ ഉദ്യോഗസ്‌ഥൻ.


എന്നാൽ, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ സർക്കാർ നിയോഗിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് സത്യരാജിനെ സ്വദേശമായ തിരുവനന്തപുരത്തെ ജില്ലാ ജയിൽ സൂപ്രണ്ടാക്കി.

ചീമേനി തുറന്ന ജയിൽ സൂപ്രണ്ടും ആലപ്പുഴ സ്വദേശിയുമായ വിനോദിനെ തൃശൂർ ജയിലിലേക്കാണു മാറ്റിയത്. തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന ചന്ദ്രബാബുവിനെ കണ്ണൂർ സെൻട്രൽ ജയിലിൽ ജോയിന്റ് സൂപ്രണ്ടാക്കി.

തിരുവനന്തപുരം സ്വദേശിയും സെൻട്രൽ ജയിൽ സൂപ്രണ്ടുമായിരുന്ന എ.ജി. സുരേഷിനെ കാസർഗോഡ് ചീമേനിയിലെ തുറന്ന ജയിൽ സൂപ്രണ്ടാക്കി. കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് അജയ്കുമാറിനെ ഹോസ്ദുർഗിൽ സൂപ്രണ്ടായും തൃശൂർ ജില്ലാ ജയിൽ സൂപ്രണ്ട് സന്തോഷിനെ തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടായും നിയമിച്ചു. സർക്കാർ തീരുമാനം ഉദ്യോഗസ്‌ഥർക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.