അധ്യാപക–വിദ്യാർഥി അനുപാതം; സർക്കാരിന്റെ ഹർജി തള്ളി
Wednesday, August 31, 2016 12:12 PM IST
കൊച്ചി: സ്കൂളുകളിലെ അധ്യാപക–വിദ്യാർഥി അനുപാതം ക്ലാസ് അടിസ്‌ഥാനത്തിൽ നിശ്ചയിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാരിന്റെ ആവശ്യം കേന്ദ്ര വിദ്യാഭ്യാസനിയമത്തിലെ വ്യവസ്‌ഥകൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.

നേരത്തെ സർക്കാർ കൊണ്ടുവന്ന അധ്യാപക പാക്കേജിലെ അധ്യാപക–വിദ്യാർഥി അനുപാതം 1:45 ആയിരിക്കണമെന്ന വ്യവസ്‌ഥ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. മാത്രമല്ല, ക്ലാസ് അടിസ്‌ഥാനത്തിൽ അനുപാതം കണക്കാക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ സ്കൂളിലെ മുഴുവൻ കുട്ടികളുടേയും എണ്ണത്തിന്റെ അടിസ്‌ഥാനത്തിലാണ് അധ്യാപകരുടെ എണ്ണം നിശ്ചയിക്കേണ്ടതെന്ന വാദം ഉന്നയിച്ചാണ് സർക്കാർ അപ്പീൽ നൽകിയത്.

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ 60 കുട്ടികൾക്കു രണ്ടു ടീച്ചർ എന്ന കണക്കു പാലിക്കണമെന്നു കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിൽ പറയുന്നുണ്ട്. കുട്ടികളുടെ എണ്ണം 61 മുതൽ 90 വരെയായാൽ അധ്യാപകരുടെ എണ്ണം മൂന്നാക്കാമെന്നും വ്യവസ്‌ഥയുണ്ട്. ഇതിനു വിരുദ്ധമായി സ്കൂൾ അടിസ്‌ഥാനത്തിൽ അധ്യാപകരുടെ എണ്ണം കണക്കാക്കണമെന്ന സർക്കാരിന്റെ ആവശ്യം നിയമവിരുദ്ധമാണെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.


2014ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ 26–ാം വകുപ്പ് പ്രകാരം കുട്ടികളുടെ അനുപാതം അനുസരിച്ച് അധ്യാപകരെ നിയമിക്കുന്നതിനു മാനേജർമാർക്കാണ് അധികാരമെന്നു ഹർജിക്കാരുടെ വാദം. സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:45 ആയിരിക്കുമെന്ന വ്യവസ്‌ഥ നിയമപരമല്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.