ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: പ്രവാസിക്ക് 1.15 ലക്ഷം നഷ്‌ടമായി
Thursday, October 20, 2016 12:55 PM IST
പട്ടാമ്പി: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രവാസിയുടെ 1.15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ലണ്ടനിൽ ജോലിചെയ്യുന്ന കൊപ്പം വിയ്റ്റനാംപടി ഹരിശ്രീയിൽ വിപിൻദാസിനാണ് പട്ടാമ്പി എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിൽനിന്നും പണം നഷ്‌ടപ്പെട്ടത്. പാരീസിൽനിന്നുമാണു പണം പിൻവലിച്ചിരിക്കുന്നതെന്നു സൂചനയുണ്ട്.

ഈമാസം ഒമ്പത്, 10 തീയതികളിൽ മൂന്നു തവണകളായാണു പണം പിൻവലിച്ചിരിക്കുന്നത്. 5,000 രൂപ ട്രാൻസാക്ഷൻ ഫീസടക്കം നഷ്‌ടപ്പെട്ടിരിക്കുന്നത് 1.15 ലക്ഷം രൂപയാണ്. 10 വർഷമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണെന്നു വിപിൻദാസ് പറഞ്ഞു. ചില ട്രാവൽസുകളുടെ മെയിൽ ഐഡികളും പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റിൽ കാണാനുണ്ടെന്നും വിപിൻദാസ് പറഞ്ഞു. ബാങ്കിന്റെ കസ്റ്റമർകെയറിൽനിന്നു വിപിൻദാസിനെ വിളിച്ചു പണം പിൻവലിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്ന് അറിയിച്ചതോടെ പണം നഷ്‌ടമാകുകയില്ലെന്നു കസ്റ്റമർകെയറിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് സ്റ്റേറ്റ്മെന്റ് വന്നപ്പോഴാണു പണം നഷ്‌ടപ്പെട്ട കാര്യം വ്യക്‌തമായത്.


സംഭവത്തെതുടർന്നു പട്ടാമ്പി പോലീസിലും ബാങ്കിന്റെ പട്ടാമ്പി ശാഖയിലും പരാതി നല്കിയതായി വിപിൻദാസിന്റെ പിതാവ് വാസുദേവൻ പറഞ്ഞു. എന്നാൽ, സംഭവം നടന്നിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും വാസുദേവൻ പരാതിപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.