സ്വർണക്കടത്തിനു പുതിയ തന്ത്രവുമായി മാഫിയ
Monday, October 24, 2016 12:49 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇടക്കാലത്തു നിലച്ച സ്വർണക്കള്ളക്കടത്ത് പുതിയ രീതിയിൽ സജീവമാകുന്നു. നേരത്തെ ബാഗിന്റെ രഹസ്യ അറകളിലും വസ്ത്രങ്ങൾക്കുള്ളിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കകത്തും ഒളിപ്പിച്ചാണു സ്വർണം കൊണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ ഈ രീതി പാടേ ഉപേക്ഷിച്ചു.

കൊച്ചിയിൽ വന്നശേഷം ആഭ്യന്തര ഫ്ളൈറ്റായി പോകുന്ന ഗൾഫ് മേഖലയിൽനിന്നു വരുന്ന ചില അന്താരാഷ്ട്ര വിമാനങ്ങളാണു പുതിയ രീതിയിലുള്ള സ്വർണക്കള്ളക്കടത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത്. ഗൾഫിൽനിന്നു വരുന്ന അന്താരാഷ്ട്ര യാത്രക്കാരൻ കൊച്ചിയിൽ ഇറങ്ങുമ്പോൾ കൊണ്ടുവന്ന കള്ളക്കടത്തു സ്വർണം വിമാനത്തിനകത്തു നിശ്ചിത സ്‌ഥലങ്ങളിൽ ഒളിപ്പിച്ചുവയ്ക്കും. കൊച്ചിയിൽ തയാറായി നിൽക്കുന്ന ഇവരുടെ സംഘത്തിൽപ്പെട്ടയാൾ ഇതേ വിമാനത്തിൽ ആഭ്യന്തര യാത്രക്കാരനായി കയറും.

സ്വർണം ഒളിപ്പിച്ചു വച്ചിട്ടുള്ള സ്‌ഥലത്തെ സംബന്ധിച്ച് ഇയാൾക്കു വ്യക്‌തമായ അറിയിപ്പ് നേരത്തെ നൽകിയിട്ടുണ്ടാകും. വിമാനത്തിൽ കയറുമ്പോൾത്തന്നെ കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായ ആഭ്യന്തര യാത്രക്കാരൻ ഒളിപ്പിച്ചുവച്ച സ്വർണം തന്റെ ബാഗിലാക്കും. ഇയാൾ കൊച്ചിയിൽനിന്നുള്ള യാത്രക്കാരനായതിനാൽ രാജ്യത്തെ മറ്റേതു വിമാനത്താവളം വഴിയും കസ്റ്റംസ് പരിശോധന കൂടാതെ പുറത്തേക്കു പോകാൻ കഴിയും. ഈവിധത്തിൽ ഒളിപ്പിച്ചുവച്ച സ്വർണമാണു കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ വിമാനത്തിന്റെ സീറ്റിനടിയിൽനിന്നും ടോയ്ലറ്റിൽനിന്നും ഫ്ളഷ് ടാങ്കിൽനിന്നുമായി കസ്റ്റംസ് കണ്ടെടുത്തത്. ഞായറാഴ്ച രാത്രി ദുബായിൽനിന്നു കൊച്ചിയിലെത്തി ചെന്നൈയ്ക്കു പോകുന്ന ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽനിന്നു 3.60 കിലോഗ്രാം സ്വർണാഭരണം പിടികൂടിയിരുന്നു.


എല്ലാ വിമാനങ്ങളിലും കസ്റ്റംസ് ഉദ്യോഗസ്‌ഥന്മാർ കയറി പരിശോധിക്കുന്ന പതിവില്ലാത്തതിനാൽ നാമമാത്രമായിട്ടാണ് ഇത്തരം കള്ളക്കടത്ത് പിടിക്കുന്നത്. ഇത്തരം കള്ളക്കടത്ത് കേസുകളിലെ ഒരു പ്രതിയെയും ഇതുവരെ കസ്റ്റംസ് ഉദ്യോഗസ്‌ഥന്മാർക്കു പിടിക്കാനും കഴിഞ്ഞിട്ടില്ല. ഇതു കള്ളക്കടത്തുകാർക്കു പ്രോത്സാഹനമാകുന്നു.

സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ, ജെറ്റ് എയർവേയ്സ് തുടങ്ങിയ എയർലൈൻസുകളാണ് അന്താരാഷ്ട്ര–ആഭ്യന്തര ലിങ്ക് ഫ്ളൈറ്റ് സർവീസുകൾ നടത്തുന്നത്. ഇത്തരം ഫ്ളൈറ്റുകളിൽ ഗൾഫ് മേഖലയിൽനിന്നു വൻതോതിൽ സ്വർണക്കള്ളക്കടത്ത് നടത്തുന്ന സംഘം വീണ്ടും എത്തുന്നതായിട്ടാണ് സൂചന.

ഫെറി ബസ് മുഖേന 2,000 കിലോഗ്രാമിലധികം സ്വർണം കടത്തിയ കേസ് വിവാദമാകുകയും ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആരംഭിക്കുകയും ചെയ്തതിനേത്തുടർന്നു കൊച്ചി വിമാനത്താവളത്തിൽ കള്ളക്കടത്ത് താരതമ്യേന കുറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.