ജേക്കബ് തോമസ് വിഷയം: സർക്കാരും സിബിഐയും കൊമ്പുകോർക്കുന്നു
Wednesday, October 26, 2016 12:15 PM IST
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ചട്ടംലംഘിച്ചു സ്വകാര്യ സ്‌ഥാപനത്തിൽ ജോലിനോക്കിയെന്ന് ആരോപിച്ചുള്ള ഹർജിയിൽ സംസ്‌ഥാന സർക്കാരും സിബിഐയും കൊമ്പു കോർക്കുന്നു. ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇന്നലെ ഹർജി പരിഗണിക്കവേ സിംഗിൾ ബെഞ്ചിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, അന്വേഷണം നടത്താൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചതിനെതിരേ ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്കു കത്തയച്ചതും മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും ശരിയായില്ലെന്നു സിബിഐയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ഹർജിയിൽ സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ അപേക്ഷിച്ചു. ഇതനുവദിച്ച ഹൈക്കോടതി ഹർജി നവംബർ മൂന്നിനു പരിഗണിക്കാൻ മാറ്റി.

സിബിഐ ഡയറക്ടർക്കു കത്തെഴുതിയ ജേക്കബ് തോമസിന്റെ നടപടി കീഴ്വഴക്കമില്ലാത്തതാണെന്നും കേന്ദ്ര സർവീസിലെ ഉദ്യോഗസ്‌ഥനെതിരേ സർവീസ് ചട്ട ലംഘനമാരോപിച്ചുള്ള പരാതി സിബിഐ അന്വേഷിക്കുന്നതിൽ തെറ്റില്ലെന്നും സിബിഐയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌ഥാപനത്തിൽ ജോലി നോക്കിയെന്ന കേസിൽ ജേക്കബ് തോമസിനെതിരേ നടപടി വേണ്ടെന്നുവച്ചതു സർക്കാരിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണെന്നു സർക്കാർ നിലപാടെടുത്തു.


1968ലെ ഓൾ ഇന്ത്യ സർവീസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) ചട്ടത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി നോക്കുന്നതിനു നിരോധനമില്ല. സർക്കാരിന്റെ അനുമതി വേണമെന്നേ പറയുന്നുള്ളൂ. ഇത്തരത്തിൽ ജോലി നോക്കുന്നതിന് അനുമതി നൽകാനും ഉദ്യോഗസ്‌ഥന്റെ നടപടി ശരിവച്ചുകൊടുക്കാനും സർക്കാരിന് അധികാരമുണ്ട്. സ്വകാര്യ സ്‌ഥാപനത്തിൽ ജോലി നോക്കിയ കാലയളവിലെ പ്രതിഫലം ജേക്കബ് തോമസ് തിരികെ നൽകിയ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നാണു സർക്കാർ തീരുമാനിച്ചത്, മാത്രമല്ല, ജേക്കബ് തോമസിന്റെ നടപടി ശരിവയ്ക്കുകയും ചെയ്തു. ഇതിനുള്ള സർക്കാരിന്റെ അധികാരത്തെ ചോദ്യംചെയ്തു സമർപ്പിച്ച ഹർജി വ്യക്‌തിവൈരാഗ്യവും രാഷ്ട്രീയലാഭവും ലക്ഷ്യമിട്ടുള്ളതാണെന്നും സർക്കാരിന്റെ വിശദീകരണത്തിൽ ആരോപിക്കുന്നു.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ, സ്വകാര്യ സ്‌ഥാപനമായ കൊല്ലത്തെ ടി.കെഎം മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 1.60 ലക്ഷം രൂപ പ്രതിമാസം കൈപ്പറ്റി ജോലി നോക്കിയ ജേക്കബ് തോമസിന്റെ നടപടി സർവീസ്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂർ നൽകിയ ഹർജിയിലാണു സർക്കാരും സിബിഐയും നിലപാട് അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.