മാവോയിസ്റ്റ്: വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന ഹർജി തള്ളി
മാവോയിസ്റ്റ്: വീണ്ടും പോസ്റ്റ്മോർട്ടം  നടത്തണമെന്ന ഹർജി തള്ളി
Monday, December 5, 2016 4:29 PM IST
മഞ്ചേരി: നിലമ്പൂർ കരുളായി പടുക്ക വനത്തിൽ വെടിയേറ്റു കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആവശ്യം മഞ്ചേരി യുഎപിഎ പ്രത്യേക കോടതി തള്ളി. നവംബർ 24നു പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും വെടിവയ്പിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജൻ എന്ന കുപ്പുസ്വാമി (60), കാവേരി എന്ന അജിത (45) എന്നിവരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന കുപ്പു ദേവരാജന്റെ സഹോദരൻ ഡി. ശ്രീധരൻ നൽകിയ ഹർജിയാണു തള്ളിയത്.

ചെന്നൈയിലെ ഫോറൻസിക് വിദഗ്ധനായ എൻ.ആർ. പൃഥ്വിരാജന്റെ സാന്നിധ്യത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നായിരുന്നു ശ്രീധരൻ, അഡ്വ. പി. പൗരൻ മുഖേന നൽകിയ ഹർജി. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണു പോസ്റ്റ്മോർട്ടം നടത്തിയതെന്നും റീപോസ്റ്റ്മോർട്ടത്തിന്റെ സാഹചര്യം നിലവിലില്ലെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ്കുമാറിന്റെ വാദം കോടതി അംഗീകരിച്ചു. ഇത്തരം കേസുകൾ ചുരുങ്ങിയത് ജില്ലാ ആശുപത്രിയിലെങ്കിലും പോസ്റ്റ്മോർട്ടം നടത്തണമെന്നു സുപ്രീംകോടതി നിർദേശമുണ്ട്.


മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൗകര്യങ്ങളുടെ അപര്യാപ്ത മൂലമാണു മികച്ച ആശുപത്രികളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ചിത്രം അന്വേഷണ ഉദ്യോഗസ്‌ഥൻ, അഭിഭാഷകൻ, പബ്ലിക് പ്രോസിക്യൂട്ടർ, പരാതിക്കാരനായ ശ്രീധരൻ എന്നിവർക്കു കാണാൻ അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു. വീഡിയോ സിഡിയുടെ കോപ്പി വേണമെന്ന ആവശ്യം കോടതി നിരസിച്ചു. കുപ്പു ദേവരാജന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകണം. അജിതയുടെ മൃതദേഹം ബന്ധുക്കളുടെ ഇഷ്ടപ്രകാരം സംസ്കരിക്കാവുന്നതാണ്.

ബന്ധുക്കളെത്താത്തപക്ഷം നിയമാനുസൃതമായി സംസ്കരിക്കാൻ അധികൃതരോടു കോടതി ആവശ്യപ്പെട്ടു. മരിച്ച അജിതയുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നതു വൈകിയേക്കും. അതേസമയം, വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹർജിക്കാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.