കെഎസ്ആർടിസിക്കു വായ്പ നീളുന്നു
കെഎസ്ആർടിസിക്കു വായ്പ നീളുന്നു
Friday, December 9, 2016 4:22 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള–പെൻഷൻ വിതരണം അനിശ്ചിതമായി നീളുന്നു. കനാറാ ബാങ്കിൽ നിന്നു ലഭിക്കുന്ന വായ്പയ്ക്ക് ഉപാധികൾ വർധിച്ചതോടെയാണ് വായ്പ ലഭിക്കൽ വൈകുന്നത്.

100 കോടി രൂപ കെടിഡിഎഫ്സി വഴി കെഎസ്ആർടിസിക്കു ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം നടത്തുന്നത്. എന്നാൽ, കെടിഡിഎഫ്സി മുൻപ് കനാറ ബാങ്കിന് നൽകാനുള്ള 60 കോടി രൂപ ഇപ്പോൾ നൽകുന്ന 100 കോടി രൂപയിൽ നിന്നു കുറയ്ക്കുമെന്ന് ബാങ്ക് അധികൃതർ നിലപാടെടുത്തു. ഇതു പ്രകാരം 40 കോടി രൂപ മാത്രമേ ഇപ്പോൾ കെടിഡിഎഫ്സിക്കു ലഭിക്കൂ. ഇതു കെഎസ്ആർടിസിക്കു കൈമാറിയാലും പെൻഷൻ വിതരണത്തിനു പോലും തികയില്ല. ചർച്ചകൾ അന്തിമ തീരുമാനമാകാതെയാണ് കഴിഞ്ഞദിവസം പിരിഞ്ഞത്.


തുടർച്ചയായ മൂന്ന് അവധിദിനങ്ങൾ വന്നതോടെ ബാങ്ക് അധികൃതരുമായുള്ള തുടർന്നുള്ള ചർച്ചകൾ വൈകുമെന്നതിനാൽ പെൻഷൻ–ശമ്പള വിതരണം അൽപം കൂടി വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ദീപികയോടു പറഞ്ഞു.

വായ്പ കൈമാറുന്നതിന് കനാറ ബാങ്കിന് ഈടായി നൽകേണ്ട രേഖകൾ പൂർണമല്ലെന്നും ബാങ്ക് അധികൃതർ പരാതിപ്പെട്ടിട്ടുണ്ട്. ഈട് നൽകുന്ന ഡിപ്പോയുടെ പൂർണമായ വിവരങ്ങൾ തയാറാക്കാൻ കെഎസ്ആർടിസിയോട് മന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.