ഭൂമി കൈമാറ്റം: രജിസ്ട്രേഷൻ നിരക്ക് ഒരു ശതമാനമാക്കും
Saturday, December 10, 2016 3:26 PM IST
തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനു രജിസ്ട്രേഷൻ ഫീസ് നിരക്ക് ന്യായവിലയുടെ ഒരു ശതമാനമായി നിശ്ചയിക്കാൻ ധാരണയായി. ഇതു സംബന്ധിച്ച അവ്യക്‌തത നീക്കാൻ കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കും രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരനും നടത്തിയ കൂടിയാലോചനയിൽ അടുത്ത ദിവസം പ്രത്യേക ഉത്തരവിറക്കാൻ തീരുമാനിച്ചു.

കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ഭൂമി ഇടപാടുകൾക്കു ന്യായവിലയുടെ ഒരു ശതമാനമാണു ഫീസ് നിരക്ക് നിശ്ചയിച്ചിരുന്നതെങ്കിലും ഉത്തരവിലെ അവ്യക്‌തത മൂലം കഴിഞ്ഞ ഒരു മാസത്തോളമായി സബ് രജിസ്ട്രാർമാർ രണ്ടു ശതമാനം നിരക്കാണ് ഈടാക്കിയിരുന്നത്. ഇതു പരാതികൾക്ക് ഇടയായതോടെയാണു നിരക്കിൽ വ്യക്‌തത വരുത്തി ഉത്തരവിറക്കാൻ തീരുമാനിച്ചത്. കുടുംബാംഗങ്ങൾ തമ്മിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ പരമാവധി 25,000 രൂപയേ ഈടാക്കാവൂ എന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനം തുടരില്ല. ഇത്തരത്തിൽ ഒരു പരിധി ആവശ്യമില്ലെന്നാണു മന്ത്രിതല തീരുമാനം. മുദ്രവില ആയിരം രൂപ പരിധിക്കു വിധേയമായി ഒരു ശതമാനം എന്നതിൽ മാറ്റമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.