പൗരോഹിത്യത്തിന്റെ അമ്പതു വർഷം പൂർത്തിയാക്കുന്ന ഫാ. അലക്സാണ്ടർ പൈകട സിഎംഐയുടെ ധന്യമായ ജീവിതം അക്ഷരാർഥത്തിൽ തന്നെ സാമൂഹിക നന്മയിലും നിസ്വാർഥസേവനത്തിലും അധിഷ്ഠിതമാണ്. പത്രപ്രവർത്തനവും പ്രബോധനവും മഹനീയമായ ഒരു ശുശ്രൂഷയും നിയോഗവുമായി ഏറ്റെടുത്ത് അതിൽ സമർപ്പിതനായ വൈദികനാണു പൈകടയച്ചൻ. ആത്മീയതയിലും സന്യാസത്തിലും സ്ഫുടം ചെയ്ത കർക്കശക്കാരനായ പൈകടയച്ചൻ ദീപികയുടെ പ്രയാണത്തിലും ചരിത്രമുഹൂർത്തങ്ങളിലും വലിയ പങ്കുവഹിച്ച പത്രാധിപരാണ്. അക്ഷരങ്ങളുടെ വിസ്മയകലയിൽ ദൈവം നൽകിയ താലന്തുകളെ അച്ചൻ ദീപികയുടെ നന്മയ്ക്കായി സമർപ്പിച്ചതിനെ നന്ദിയോടെ സ്മരിക്കുന്നു.
പ്രഫഷണലിസവും പുത്തൻശൈലികളും നടപ്പാക്കുന്നതിലെ പുരോഗമന കാഴ്ചപ്പാടും ഒപ്പം സത്യത്തോടും നീതിയോടും ദീപികയുടെ സ്ഥാപിത ലക്ഷ്യങ്ങളോടും അണുവിട വ്യതിചലിക്കാത്ത സമീപനവും അച്ചനിലെ പത്രാധിപരിൽ തെളിഞ്ഞുകാണാമായിരുന്നു. അമ്പതു വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ ഏറിയ കാലവും ദീപികയുടെ അസോസിയേറ്റ് എഡിറ്റർ, ജോയിന്റ് മാനേജിംഗ് എഡിറ്റർ, ചീഫ് എഡിറ്റർ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. അതായതു ജീവിതത്തിന്റെ വലിയ ഭാഗവും അദ്ദേഹം ജീവിച്ചതു ദീപികയിലും ദീപികയ്ക്കുവേണ്ടിയുമായിരുന്നു.
പരന്ന വായനയും തീക്ഷ്ണമായ ചിന്തകളും ഉറച്ച ബോധ്യങ്ങളും അച്ചനിൽ കാണാനാകും. സമൂഹത്തിനും സമുദായത്തിനും നാടിനും ദീപിക വഴിയും വെളിച്ചവുമായി വർത്തിക്കണമെന്ന ഉറച്ചനിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.
എഴുത്തിലും തിരുത്തിലും മാത്രമല്ല, തീക്ഷ്ണവും തീവ്രവുമായ പ്രഭാഷണങ്ങളിലും പൈകടയച്ചനിലെ അറിവും അനുഭവങ്ങളും സമൂഹം അടുത്തറിഞ്ഞിട്ടുണ്ട്. മൂർച്ചയേറിയതും സാഹചര്യത്തിനുതകുന്നതുമായ വാക്കുകൾ കൃത്യതയോടെ ഉപയോഗിച്ചു ഭാഷണം നടത്തുന്നതിൽ അച്ചനൊരു മാതൃകയാണ്. അപാരമാണ് എഴുത്തിലും ഭാഷണത്തിലും വാക്കുകളുടെയും പ്രയോഗങ്ങളുടെയും തീവ്രത. സ്വകാര്യ ഭാഷണങ്ങളിലും എഡിറ്റോറിയൽ ചർച്ചകളിലും ആവശ്യമുള്ളതേ അച്ചൻ പറയൂ. അതേ സമയം മുന്നിലിരിക്കുന്ന ട്രെയിനി ജേർണലിസ്റ്റിനും പറയാൻ അവസരം നൽകുകയും അതു കേൾക്കാനും ഉൾക്കൊള്ളാനും തയാറാവുകയും ചെയ്യുന്ന വലിയൊരു മനസ് പുലർത്തുകയും ചെയ്തിരുന്നു.
ദീപികയുടെ ശതാബ്ദിക്കും 125-ാം വാർഷികത്തിനും സാക്ഷിയാകാനും ആ ചരിത്രമുഹൂർത്തങ്ങളെ ദീപികയുടെ താളുകളിലൂടെ പകർത്തി കാലത്തിനും ചരിത്രത്തിനും സമ്മാനിക്കാനും പൈകടയച്ചനു നിയോഗമുണ്ടായി. ഒരു മാധ്യമ പ്രവർത്തകനെന്ന നിലയിൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ 1986 ഫെബ്രുവരിയിലെ പ്രഥമ ഭാരതസന്ദർശന വേളയിൽ റോം മുതൽ റോം വരെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനും ദീപികയ്ക്കുവേണ്ടി റിപ്പോർട്ട് ചെയ്യാനുള്ള ഭാഗ്യവും നിയോഗവും അച്ചനു ലഭിച്ചിട്ടുണ്ട്.
ആത്മീയത, രാഷ് ട്രീയം, സംസ്കാരം, പരിസ്ഥിതി, കൃഷി എന്നു വേണ്ട സാമൂഹിക ജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലകളെയും പറ്റി ആഴത്തിലുള്ള അറിവും ഇദ്ദേഹത്തിനുണ്ട്. 1967 മേയ് 17നു പൗരോഹിത്യം സ്വീകരിച്ച അലക്സാണ്ടറച്ചൻ പിറ്റേവർഷം ദീപികയുടെ പത്രാധിപസമിതിയംഗമായി. 1968-84, 1987-90, 2008-14 വർഷങ്ങളിൽ ദീപിക പത്രാധിപസമിതിയിലും അതിനടുത്ത കാലത്തോളം ദീപികയിൽ സമുന്നതമായ മറ്റു പദവികളിലും ചുമതലകളിലും അച്ചൻ രാവും പകലും വിശ്രമമറിയാതെ നിസ്വാർഥ സേവനം ചെയ്തു.
മൂന്നു ഘട്ടങ്ങളിലായി പതിറ്റാണ്ടുകളോളം ദീപികയുടെ ചൂടേറിയ മുഖപ്രസംഗങ്ങൾ എഴുതിയതു പൈകടയച്ചന്റെ മനസും പേനയുമാണ്. ഇക്കാലത്ത് അച്ചന്റെ തൂലികയിൽ നിന്ന് അയ്യായിരത്തോളം മുഖപ്രസംഗങ്ങൾ ദീപികയുടെ താൾപ്പുറങ്ങളിൽ വൈകാരികതയോടെ മലയാളികൾ വായിച്ചു.
തൂലികയെ പടവാളും നിലപാടുകളെ പരിചയുമാക്കി, ഭീതിയും പക്ഷപാതവുമില്ലാതെ വാക്കുകളെ മനനം ചെയ്ത് എഴുതിയ മുഖപ്രസംഗങ്ങൾ കാലഘട്ടത്തിന്റെ കലർപ്പില്ലാത്ത നേർക്കാഴ്ച തന്നെയാണ്.
കർക്കശമായ വിമർശനങ്ങളും നിരീക്ഷണങ്ങളും ചേർന്ന മുഖപ്രസംഗങ്ങളിലെ ഓരോ വാക്കിനും മൂർച്ചയും കനവുമുണ്ടായിരുന്നു. തെറ്റിനെ തെറ്റെന്നും നേരിനെ നേരെന്നും എടുത്തുപറഞ്ഞ് അച്ചനെഴുതിയ എഡിറ്റോറിയലുകൾ അനുകൂലികളും പ്രതികൂലികളും പലതവണ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തുപോന്നു.
ഇന്നലെകളിലെ സംഭവബഹുലമായ സാഹചര്യങ്ങളിൽ മനുഷ്യാവകാശത്തിന്റെ പക്ഷം ചേർന്നു പൈകടയച്ചനിലൂടെ ദീപിക ധീരമായി ശബ്ദിച്ചു. അച്ചനെഴുതിയ മുഖപ്രസംഗങ്ങൾ സമാഹരിച്ച് ചരിത്രത്തിന്റെ കാൽപാടുകൾ, സത്യത്തിന്റെ പ്രതിധ്വനി, തിരിച്ചറിവിന്റെ ഇടിനാദങ്ങൾ, നേരിന്റെ കരുത്ത് എന്നിങ്ങനെ നാലു ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. വിമർശകരുടെയും അഭ്യുദയകാംക്ഷികളുടെയും വികാരങ്ങളെയും വാക്കുകളെയും അച്ചൻ സാകൂതം ശ്രവിച്ചുപോന്നു.
പത്രസ്വാതന്ത്ര്യത്തെയും പത്രാധിപ സ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം ഉത്തമബോധ്യത്തോടെ പറയുമായിരുന്നു. ദീപികയിൽ നിന്നുള്ള വിടവാങ്ങൽ മുഖപ്രസംഗത്തിൽ അദ്ദേഹം എഴുതി ’ ചീഫ് എഡിറ്റർ എന്ന നിലയിൽ ദീപിക പത്രത്തിന്റെ അന്തസ് നിലനിർത്താനും പത്രത്തെ അന്തസോടെ വളർത്താനുമാണ് ഇന്നുവരെ ഞാൻ ശ്രമിച്ചതെന്നു വിനയപൂർവം പറയട്ടെ. വെല്ലുവിളികൾക്കിടയിലും പത്രസ്വാതന്ത്ര്യത്തെയും പത്രാധിപസ്വാതന്ത്ര്യത്തെയും കടമകളെയും ഉയർത്തിപ്പിടിച്ചുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ പത്രാധിപ ദൗത്യം നിറവേറ്റാൻ കഴിഞ്ഞുവെന്നതിൽ ഞാൻ ചാരിതാർഥ്യം കൊള്ളുന്നു. ദീപിക എനിക്കെന്നും ഒരു ഹൃദയവികാരമായിരുന്നു. അതിന്റെ വിജയങ്ങളിൽ ഞാൻ സന്തോഷിക്കുകയും പാളിച്ചകളിൽ വേദനിക്കുകയും ചെയ്തു. അടുത്തു നിന്നപ്പോഴും അകന്നു നിന്നപ്പോഴും ദീപിക എന്റെ ഹൃദയത്തിലുണ്ടായിരുന്നു’.
ദീപികയിലെ ധന്യമായ സേവനങ്ങൾക്കുശേഷം 2014 മുതൽ പാലാ ചാവറ സെന്റ് വിൻസെന്റ് ആശ്രമം പ്രിയോരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായി സേവനം തുടരുകയാണ്. ബഹുമാനപ്പെട്ട പൈകടയച്ചനോടൊപ്പം ദീപിക പത്രാധിപ സമിതിയിൽ പ്രവർത്തിച്ച നാളുകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും വ്യക്തിത്വവും അടുത്തറിയാൻ എനിക്കു സാധിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തിൽ, പ്രത്യേകിച്ചു ദീപികയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്കും കാലോചിത ദൗത്യങ്ങൾക്കും ഉതകുന്ന മാധ്യമ പ്രവർത്തനം നിറവേറ്റുന്നതിൽ, എനിക്ക് ഉൾക്കാഴ്ചയും ബോധ്യങ്ങളും ലഭിച്ചത് അച്ചനോടൊപ്പമുള്ള പ്രവർത്തനങ്ങളിൽനിന്നാണ്. ഇന്നു പൗരോഹിത്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ആദരണീയനായ ഫാ. അലക്സാണ്ടർ പൈകട സിഎംഐയ്ക്ക് ദീപിക കുടുംബത്തിന്റെയും എന്റെയും ഹൃദയം നിറഞ്ഞ പ്രാർഥനാശംസകൾ.
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ചീഫ് എഡിറ്റർ, ദീപിക
പൗരോഹിത്യ, നിത്യവ്രത ജൂബിലി ആഘോഷം ഇന്ന്
കോട്ടയം: സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് അംഗങ്ങളായ ഫാ. അലക്സാണ്ടർ പൈകട, ഫാ. ജോസഫ് കാഞ്ഞിരമറ്റം, ഫാ.ജോസഫ് മഞ്ഞനാനിക്കൽ, ഫാ.മോഡസ്റ്റ് പുറത്തയിൽ, ഫാ.കുര്യാക്കോസ് ഏലിയാ വടക്കേത്ത് എന്നിവരുടെ പൗരോഹിത്യ സുവർണ ജൂബിലിയും ഫാ.മാത്യു കട്ടക്കയം, ഫാ. ചാണ്ടി കിഴക്കയിൽ, ഫാ.ജെയിംസ് നെടുംപറമ്പിൽ, ഫാ. ജോസ് തടവനാൽ എന്നിവരുടെ നിത്യവ്രത വാഗ്ദാന സുവർണജൂബിലിയും ഇന്ന് മുത്തോലി സെന്റ് ജോണ്സ് ആശ്രമത്തിൽ ആഘോഷിക്കും. രാവിലെ 9.30ന് ജൂബിലി കുർബാനയ്ക്കു ശേഷം 11ന് അനുമോദന സമ്മേളനം നടക്കും.
ആശംസ
ദീർഘകാലം ദീപികയിലെ മുഖപ്രസംഗ രചയിതാവും പിന്നീട് ചീഫ് എഡിറ്ററുമായിരുന്ന ബഹുമാനപ്പെട്ട അലക്സാണ്ടർ പൈകടയച്ചന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്നതിൽ സന്തോഷമുണ്ട്. ദീപികയിലെ സേവനം വഴി സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. ദീപിക പല പ്രതിസന്ധികളും തരണം ചെയ്ത അവസരങ്ങളിൽ അച്ചന്റെ ധീരമായ നേതൃത്വവും നിലപാടുകളും ഇതിന്റെ വളർച്ചയ്ക്കു നിർണായകമായിരുന്നു. ഇപ്പോഴും രാഷ് ട്രദീപിക കമ്പനിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട പൈകടയച്ചനു ദീപിക വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും പേരിൽ സ്നേഹപൂർവം ജൂബിലി ആശംസകൾ നേരുന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.