കണ്ണൂർ: കലോത്സവഭൂമിയെ കലാപഭൂമിയാക്കാൻ ശ്രമിച്ചത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന പാർട്ടിയാണെന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് വടക്കൻ മേഖല കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനവികാരം മാനിച്ചു പ്രവർത്തിക്കണമായിരുന്നു. അതുമുണ്ടായില്ല. കൊലപാതകത്തിൽ പ്രതിഷേധം നടത്തിയവർ സമാധാനപരമായ നീക്കം അല്പം പോലും കാണിച്ചില്ല.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നേതൃത്വം നൽകുന്ന ബിജെപിയും സിപിഎമ്മും ആയുധം താഴെവച്ചു സമാധാനമുണ്ടാക്കണം. കേരളത്തിൽ ഒരു സർക്കാർ ഉണ്ടെന്നു തോന്നുന്നതേയില്ല. നാളിതുവരെ കണ്ടിട്ടില്ലാത്ത അക്രമപരമ്പരകളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 24ന് ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ച് നടത്തും. കണ്ണൂരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവിടെ ധർണയായിരിക്കും നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കാസർഗോഡ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, മുൻമന്ത്രിമാരായ കെ.സി.ജോസഫ് എംഎൽഎ, കെ.പി. മോഹനൻ, ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി കെ. സുരേന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഘടകകക്ഷി നേതാക്കളായ പി. കുഞ്ഞിമുഹമ്മദ്, സി.എ. അജീർ, ഇല്ലിക്കൽ ആഗസ്തി, മാണിക്കര ഗോവിന്ദൻ, എം. മുഹമ്മദലി, അബ്ദുൾകരീം ചേലേരി, കെ.പി. പ്രശാന്ത്, വത്സരാജ്, യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ എ.ഡി. മുസ്തഫ എന്നിവർ പങ്കെടുത്തു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.