കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) യുടെ ആസ്ഥാനകാര്യാലയവും കേരളത്തിലെ ലത്തീൻ, മലബാർ, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ (പിഒസി) സേവനത്തിന്റെ അന്പതാം ആണ്ടിലേക്കു പ്രവേശിക്കുകയാണ്. കേരളത്തിലെ കത്തോലിക്കാസഭാസമൂഹങ്ങളുടെ വിശ്വാസവളർച്ചയിലും സാമൂഹ്യകാഴ്ചപ്പാടുകളുടെ രൂപീകരണത്തിലും വിശുദ്ധഗ്രന്ഥ പരിജ്ഞാനത്തിലുമെല്ലാം കഴിഞ്ഞ അരനൂറ്റാണ്ടുകാലം പിഒസി സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
കേരളസഭയുടെ വിശ്വാസജീവിതത്തിലും അജപാലനസംവിധാനത്തിലും സമഗ്രമായൊരു നവീകരണവും പൊതുസ്വഭാവവും ഏകോപനവും സംസിദ്ധമാകണമെന്ന പുതുസ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു പിഒസി.
സഭയുടെ ബഹുമുഖിയായ അജപാലനപ്രവർത്തനം ദേശീയ, പ്രാദേശിക, രൂപത, ഇടവക തലങ്ങളിൽ നവീനസ്വഭാവത്തോടെ സംസ്ഥാപിതമാകണമെന്ന രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ ആഹ്വാനത്തെ തുടർന്ന് മതബോധന- ആരാധനക്രമ തലങ്ങളിലെല്ലാം സമ്യക്കായ ഒരു അഴിച്ചുപണി ആവശ്യമായി വന്നു. 1967-ൽ രൂപംകൊണ്ട ബംഗളുരുവിലെ എൻ.ബി.സി.എൽ.സി. ഇന്ത്യയിൽ ഇത്തരത്തിലുണ്ടായ ആദ്യസംരംഭമായിരുന്നു. എന്നാൽ, ഭാരതംപോലെ വൈവിധ്യബഹുലമായ സാംസ്കാരികത്തനിമ പുലർത്തുന്ന നാട്ടിൽ, പ്രാദേശികതലത്തിൽ ഉൗന്നൽ നല്കിക്കൊണ്ടുള്ള സംവിധാനങ്ങൾക്കാണു പ്രസക്തി എന്ന ആശയം ശക്തമായി. അതിന്റെ പവിത്രസ്വഭാവിയായ ഉപോത്പന്നമത്രേ പി.ഒ.സി.
റീത്തുവ്യത്യാസങ്ങൾക്ക് അതീതമായി കേരളസഭയെ വിശാലമായൊരു സമഭാവനയോടെ അഭിദർശിച്ചുകൊണ്ട് വിവിധ രൂപതകളിലെ അജപാലനസംരംഭങ്ങൾ ഏകോപിപ്പിക്കാൻ ഒരു പൊതുവേദിയെന്ന ആശയത്തിനു സാഹസികമായി മുന്നിട്ടിറങ്ങിയതു തൃശൂർ അതിരൂപതാംഗമായ ഫാ. ജോസഫ് കണ്ണത്ത് ആയിരുന്നു. അന്നദ്ദേഹം ബെൽജിയത്തിലെ ലൂമെൻ വീത്തേയിൽ ഉപരിപഠനം നടത്തുകയാണ്. നാട്ടിലെത്തിയ കണ്ണത്തച്ചൻ മംഗലപ്പുഴ സെമിനാരി റെക്ടർ ഫാ. മൈക്കിൾ ഏഞ്ചൽ ഒസിഡിയെ സമീപിച്ച് തന്റെ ആശയങ്ങൾ പങ്കുവച്ചു. തുടർന്ന്, 1966 ഡിസംബറിൽ വിവിധ രൂപതകളുടെ പ്രാതിനിധ്യസ്വഭാവമുള്ള ഒരു ആലോചനായോഗം മംഗലപ്പുഴ സെമിനാരിയിൽ ചേർന്നു. പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ (പി.ഒ.സി.) എന്ന പേരും അന്നു നിശ്ചയിക്കപ്പെട്ടു. താത്കാലിക ഓഫീസായി മംഗലപ്പുഴ സെമിനാരിയിലെ ഫാ. സക്കറിയാസ് ഹാൾ ലഭ്യമായി.
1968 ഫെബ്രുവരി 19-ന് റോമിലെ പൗരസ്ത്യസഭകൾക്കുള്ള കാര്യാലയം പ്രീഫെക്ട് കർദിനാൾ മാക്സിമില്യൻ ഡി. ഫ്യൂസ്റ്റൻബർഗ് പി.ഒ.സി.യുടെ ഉദ്ഘാടനം മംഗലപ്പുഴ സെമിനാരിക്കെട്ടിടത്തിൽ നടത്തി.
അജപാലന-മതബോധന മേഖലകൾ കേന്ദ്രീകരിച്ച് സെമിനാറുകളും കോഴ്സുകളും സംഘടിപ്പിക്കുകയായിരുന്നു പി.ഒ.സി.യുടെ ആദ്യകാല പരിപാടി. ബോധ നവീകരണത്തിലാണ് പ്രഥമത: ഉൗന്നൽ നല്കിയത്. 1968 ഏപ്രിൽ 23 മുതൽ 27 വരെ നടന്ന ആദ്യ സെമിനാറിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 151 പേർ സംബന്ധിച്ചു.
കേരളത്തിലെ മൂന്നു റീത്തുകളുടെയും ആരാധനക്രമത്തിന് തുല്യപ്രാധാന്യം നല്കിക്കൊണ്ടുള്ള വിശ്വാസപരിശീലനം ലക്ഷ്യമിട്ട് ഒരു പൊതു മതബോധന പാഠാവലി തയാറാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾക്കുള്ള മതബോധന പാഠാവലി 1969 മാർച്ചിൽ പ്രസിദ്ധീകരിച്ചു.
പിഒസി ആസ്ഥാനം 1969 മാർച്ച് 22ന് മഞ്ഞുമ്മൽ കാർമൽ റിട്രീറ്റ് സെന്ററിലേക്കു മാറ്റി. ഇതിനിടെ, പിഒസിക്കു സ്വന്തമായൊരു സ്ഥലവും കെട്ടിടസമുച്ചയവും വേണം എന്ന ആശയം ശക്തിപ്പെട്ടു. വിശദമായ ചർച്ചകൾക്കും വിലയിരുത്തലുകൾക്കുംശേഷം, ഭാവിവികസനം മുൻകൂട്ടി അഭിദർശിച്ചും യാത്രാസൗകര്യം കണക്കിലെടുത്തും കൊച്ചിൻ കോർപ്പറേഷനതിർത്തിക്കുള്ളിൽ പി.ഒ.സി.ക്കു സ്ഥലം കണ്ടെത്താൻ തീരുമാനമായി. അതിനിടെ ആസ്ഥാനം മഞ്ഞുമ്മൽ നിന്ന് കലൂർ സെന്റ് സേവ്യേഴ്സ് പള്ളിക്കു സമീപമുള്ള എഫ്.എം.എം. സിസ്റ്റേഴ്സിന്റെ കോണ്വെന്റ് സ്കൂൾ കെട്ടിടത്തിലേക്കു മാറ്റപ്പെട്ടു.
ഒടുവിൽ, കൊച്ചിൻ കോർപ്പറേഷന്റെ ഹൃദയഭാഗത്ത്, എന്നാൽ, നഗര ബഹളങ്ങളിൽ നിന്നൊഴിഞ്ഞ, പാലാരിവട്ടം-വെണ്ണല ഭാഗത്ത് മൂന്നേക്കർ 94 സെന്റ് സ്ഥലം പി.ഒ.സി. ആസ്ഥാനമന്ദിരത്തിനുവേണ്ടി കണ്ടെത്തി. 1970 ജൂണ് അഞ്ചിന് ഇവിടെ പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരുവനന്തപുരം മലങ്കര അതിരൂപതാധ്യക്ഷൻ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് നിർവഹിച്ചു.
1970 ഡിസംബർ 12-ന് പുതിയ പിഒസി കെട്ടിടസമുച്ചയത്തിന്റെ ആശീർവാദകർമം കൊല്ലം മെത്രാൻ ഡോ. ജെറോം ഫെർണാണ്ടസ് നിർവഹിച്ചു. ഉദ്ഘാടനം കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലാണ് നിർവഹിച്ചത്. ആരംഭം മുതൽ 1979 വരെ (11 വർഷം) പിഒസിയുടെ ഡയറക്ടറായിരുന്നത് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് കണ്ണത്ത് തന്നെയായിരുന്നു. 1979 മുതൽ 1983 വരെ ഫാ. ഏബ്രഹാം കളക്കുടി, 83-84ൽ ഫാ. ജോർജ് ചൂരക്കാട്ട്, 1984 - 86 ൽ ഫാ. ജോർജ് ഈരത്തറ സിഎംഐ, 1986-92 ൽ ഫാ. ജോർജ് ആലഞ്ചേരി (ഇപ്പോഴത്തെ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്) 1992-2000 ൽ ഫാ. ജോസഫ് കരിയിൽ (ഇപ്പോഴത്തെ കൊച്ചി ബിഷപ്) 2000 മുതൽ 2003 വരെ ഫാ. ചാക്കോ നരിമറ്റത്തിൽ, 2003 -2007ൽ റവ. ഡോ. സക്കറിയാസ് പറനിലം, 2007-2014 ൽ റവ. ഡോ. സ്റ്റീ ഫൻ ആലത്തറ എന്നിവർ ഡയറക്ടർമാരായി രുന്നു. 2014 മുതൽ ലേഖകൻ ചുമതല വഹിക്കുന്നു.
കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയവും പൊതു അജപാലനകേന്ദ്രവുമെന്ന നിലയിൽ സഭയുടെ ദൗത്യത്തിൽ സുപ്രധാന പങ്കാണു പിഒസി വഹിക്കുന്നത്. കേരളത്തിലെ മൂന്നു വ്യക്തിഗത സഭകളുടെ കൂട്ടായ്മ പരിപോഷിപ്പിക്കുന്നതിനും സഭാംഗങ്ങളുടെ വിശ്വാസപരിശീലനത്തിനും ക്രൈസ്തവസഭകളുടെ കൂട്ടായ്മയ്ക്കും പിഒസി ഉൗന്നൽ നല്കുന്നു. ഒപ്പം, വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയത്തിനും മത-സമുദായ സൗഹാർദം വളർത്തുന്നതിനും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊതു കാഴ്ചപ്പാടുകളും സമീപനങ്ങളും രൂപീകരിക്കുന്നതിനും പിഒസി വേദിയാകുന്നു. സഭയുടെ ജീവിതത്തിൽ അല്മായരുടെ പങ്ക് ആഴത്തിൽ ഗ്രഹിക്കുന്നതിനും ഓരോ വിശ്വാസിയുടെയും സഭ മുഴുവന്റെയും പ്രേഷിത വ്യക്തിത്വവും ദൗത്യവും പ്രോജ്വലിപ്പിക്കുന്നതിനുമുള്ള കർമപരിപാടികളാണു പിഒസിയുടെ വർത്തമാനകാലത്തെ പ്രസക്തമാക്കുന്നത്.
ഇപ്പോൾ പിഒസി യുടെ കീഴിൽ 21 കമ്മീഷനുകളും 24 ഡിപ്പാർട്ടുമെന്റുകളും ഉണ്ട്. കെസിബിസിയുടെ മാർഗദർശനമനുസരിച്ച് അവയെല്ലാം പ്രവർത്തിച്ചുവരുന്നു.
മതബോധനരംഗംപോലെതന്നെ ബൈബിൾ വിവർത്തന-പ്രചാരണ പരിപാടികളിലും പി.ഒ.സി. ശ്രദ്ധ ഉൗന്നിയിരുന്നു. 1976-ലാണ് കെസിബിസി ബൈബിൾ കമ്മീഷൻ, ബൈബിൾ വിവർത്തനം ഒൗപചാരികമായി ഏറ്റെടുക്കുന്നത്. 1977-ൽ വിവർത്തനം പൂർത്തിയാക്കിയ പുതിയനിയമം ഡിസംബർ 17-ന് മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോന് ആദ്യപ്രതി നല്കി പ്രകാശനം ചെയ്തു. 1981 ഡിസംബറിൽ പഴയനിയമവിവർത്തനവും പൂർത്തിയാക്കി സന്പൂർണ പി.ഒ.സി. ബൈബിൾ പുറത്തിറക്കി. അതിന്റെ പരിഷ്കരിച്ച പതിപ്പ് അധികം വൈകാതെ പുറത്തിറങ്ങും. ലോഗോസ് ക്വിസ് പോലുള്ള ബൃഹത്തായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ബൈബിൾ പഠനമേഖലയും സജീവമാക്കുകയാണു ബൈബിൾ കമ്മീഷൻ.
പി.ഒ.സി.യിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു പ്രസാധന വിഭാഗമുണ്ട്. സന്പൂർണ ബൈബിളിനു പുറമേ, പാപ്പാമാരുടെ ചാക്രികലേഖനങ്ങളുടെയും ശ്ലൈഹിക ഉദ്ബോധനങ്ങളുടെയും വിശ്വസ്തവിവർത്തനം അച്ചടിച്ചു വിതരണം ചെയ്യുന്നു. വിശ്വാസപരിശീലനത്തിനുതകുന്ന വിവിധ ഗ്രന്ഥങ്ങൾക്കുപുറമേ, മുതിർന്നവരുടെ മതബോധനം ലക്ഷ്യമാക്കി താലന്ത് മാസികയും പിഒസിയിൽനിന്നു പ്രസിദ്ധീകരിക്കുന്നു.
മാധ്യമ കമ്മീഷൻ പ്രതിവർഷം നടത്തുന്ന പരിപാടികളിൽ മാധ്യമ അവാർഡ് വിതരണവും അഖിലകേരള പ്രഫഷണൽ നാടകമത്സരവും ഏറെ ശ്രദ്ധേയമാണ്. വത്തിക്കാൻ റേഡിയോയുടെ കേരള റീജണൽ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നു. വത്തിക്കാൻ തരംഗത്തിലൂടെ പാപ്പായുടെ പ്രബോധനങ്ങൾ സാധാരണ മനുഷ്യരിലേക്കെത്തിക്കുന്നുണ്ട്.
പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നല്കപ്പെടുന്ന വിവിധ കോഴ്സുകൾ പ്രത്യേക പരാമർശമർഹിക്കുന്നു. ഹ്രസ്വകാല-ദീർഘകാല കോഴ്സുകളിൽനിന്ന് പരിശീലനം നേടിയ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഗുണപരമായ മാറ്റമുണ്ടാക്കാനുതകുന്ന സംഭാവനകൾ ചെയ്തുവരുന്നു. സേവന ശുശ്രൂഷകളുടെ അന്പതാണ്ടുകൾ പിന്നിടുന്ന പി.ഒ.സി. കേരളത്തിന്റെ, ഭാരതത്തിന്റെ തന്നെയും, മതസാംസ്കാരിക മേഖലകളിൽ നല്കിവരുന്ന സംഭാവനകൾ ശ്രദ്ധേയമാണ്.
പി.ഒ.സി. കാന്പസിലേക്കു പ്രവേശിച്ചാൽ, ആദ്യം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത് ഇവിടെ തലയുയർത്തിനില്ക്കുന്ന ചെറുതെങ്കിലും ഹൃദയഹാരിയായ ചാപ്പലാണ്. എല്ലാദിവസവും രാവിലെയുള്ള ദിവ്യപൂജയിലും സായംസന്ധ്യയിലെ പ്രാർഥനകളിലും സ്റ്റാഫംഗങ്ങളായ വൈദികരും അന്തേവാസികളും കുടുംബാരൂപിയോടെ പങ്കുചേരുന്നു.
കേരളത്തിലെ എല്ലാ വൈദികമേലധ്യക്ഷന്മാരും കൃത്യമായ ഇടവേളകളിൽ പി.ഒ.സി.യിൽ സംഗമിക്കുന്നു. കേരളസഭയുടെയും വിശ്വാസിസമൂഹത്തിന്റെയും മാത്രമല്ല സമകാലിക പൊതുസമൂഹത്തിന്റെതന്നെയും ഏകീഭാവത്തിന്റെയും സ്നേഹക്കൂട്ടായ്മയുടെയും സാക്ഷ്യകൂടാരമാണു സുവർണജൂബിലി നിറവിൽ നില്ക്കുന്ന പി.ഒ.സി.
ഫാ. വർഗീസ് വള്ളിക്കാട്ട്
(പിഒസി ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി
ജനറലും ഒൗദ്യോഗിക വക്താവുമാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.