ചെത്തിപ്പുഴ: സർഗക്ഷേത്ര കലാസാംസ്കാരിക കേന്ദ്രം, സൂര്യയുടേയും മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ, ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ബൈബിൾ ഷോയുടെ (എന്റെ രക്ഷകൻ) അഖിലേന്ത്യാതല പ്രദർശനോദ്ഘാടനം 26ന് വൈകുന്നേരം 6.30ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി, ചലച്ചിത്രതാരം മമ്മൂട്ടി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നിവർ മുഖ്യാതിഥികളായിരിക്കും. സിഎംഐ സഭ പ്രിയോർ ജനറാൾ റവ.ഡോ. പോൾ അച്ചാണ്ടി, ജോയ് ആലൂക്കാസ് എന്നിവർ പങ്കെടുക്കും.
നൂറ്റിയൻപതിൽപരം കലാകാരന്മാർ, അൻപതോളം പക്ഷിമൃഗാദികൾ, രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള കൂറ്റൻ സെറ്റുകൾ, 20 സെന്റ് സ്ഥലം നിറയെ സ്റ്റേജ് നിമിഷങ്ങൾക്കുള്ളിൽ മാറിമറിയുന്ന സെറ്റുകൾ എന്നിവ ഷോയുടെ മുഖ്യ ആകർഷണങ്ങളാണെന്നു സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു. മംഗളവാർത്ത മുതൽ യേശുവിന്റെ ജനനം, അദ്ഭുതങ്ങൾ, ഓശാന, പീഡാനുഭവം, കുരിശുമരണം, സ്വർഗാരോഹണം ഇവയെല്ലാം പ്രതിപാദിക്കുന്ന എന്റെ രക്ഷകന്റെ രംഗാവിഷ്ക്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നതു സൂര്യ കൃഷ്ണമൂർത്തിയാണ്. കവി വി. മധുസൂദനൻ നായരുടെ വരികൾക്കു പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണനാണു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പട്ടണം റഷീദ്-വസ്ത്രാലങ്കാരവും, അനിൽ ചെന്പൂർ വേഷവിധാനവും നിർവഹിക്കുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള 20 പേരാണ് ഷോയുടെ ചെലവുകൾ വഹിക്കുക. കലാകാരന്മാരിൽ ബഹുഭൂരിപക്ഷവും ഇതര മതങ്ങളിൽപ്പെട്ടവരാണ്. തിരുവനന്തപുരം സ്വദേശി ആർ.പി.പ്രദീഷാണ് യേശുവിന്റെ വേഷമിടുന്നത്. മതസൗഹാർദത്തിന്റെയും -മതാന്തര സംവാദത്തിന്റെയും മകുടോദാഹരണമാണ് ബൃഹത്തായ ഈ കലാപ്രദർശനം. മാസങ്ങളോളം നീണ്ട വ്രതാനുഷ്ഠാനവും ത്യാഗനിഷ്ഠയും പരിശീലനവുമാണു ഈ ഷോയ്ക്കായി നടത്തിയിട്ടുള്ളത്. 1200 പേർക്കുള്ള ഇരിപ്പിടമാണു സജ്ജീകരിച്ചിട്ടുള്ളത്. പാസുമൂലമാണ് പ്രവേശനം.
സർഗക്ഷേത്ര രക്ഷാധികാരി റവ.ഡോ.പോൾ താമരശേരി, ബൈബിൾഷോ ദേശീയ ജനറൽ കണ്‍വീനർ സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, ദേശീയ സംഘാടക സമിതി ചെയർമാൻ റെജി കൊപ്പാറ, സംഘാടകസമിതി ചെയർമാൻ വർഗീസ് ആന്റണി, ദേശീയ സംഘാടക സമിതി അംഗങ്ങളായ ജിജി ഫ്രാൻസിസ്, ജിജി ജോർജ്, സർഗക്ഷേത്ര ഫോറം ഭാരവാഹികളായ ഡോ.ആന്റണി തോമസ്, ജോസ് ജോണ്‍സ്, ഷൈനി ജോണ്സണ്, ജോയിച്ചൻ ഓവേലിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.