കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിയെ കാറിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും വീഡിയോയും പകർത്തുകയുംചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സംഭവം നടക്കുന്പോൾ നടിയുടെ കാർ ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാർട്ടിൻ (28) ആണു പിടിയിലായത്. കേസിൽ ഏഴു പ്രതികളുണ്ട്. ഇതിൽ നാലു പേരെ നടി തിരിച്ചറിഞ്ഞു.
തൃശൂരിലെ ഷൂട്ടിംഗിനുശേഷം വെള്ളിയാഴ്ച രാത്രി കാറിൽ എറണാകുളത്തേക്കു വരുന്നവഴിയാണു നടി അതിക്രമത്തിനിരയായത്. സംഭവത്തിന്റെ ആസൂത്രകനും പെരുന്പാവൂർ സ്വദേശിയും നടിയുടെ മുൻ ഡ്രൈവറുമായ പൾസർ സുനി എന്ന സുനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ വലയിലായിട്ടുണ്ടെന്നു പോലീസ് എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരുന്ന സിനിമാ ലൊക്കേഷനുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ടെന്പോ ട്രാവലർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അന്യായമായി തടഞ്ഞുവയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, ലൈഗിക പീഡനം, മനഃപൂർവമായ കുറ്റം ചെയ്യൽ, ഗൂഢാലോചന എന്നിവയ്ക്ക് ഇന്ത്യൻ ശിക്ഷാനിയമം 342, 366, 376, 506, 120 ബി വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും എടുത്തതിനും ഇലക്ട്രോണിക് മീഡിയവഴി പകർത്തിയതിനും ഐടി നിയമത്തിലെ 66 ഇ, 67 എ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനുകൂടി കേസെടുക്കണമോയെന്നത് അന്വേഷണം പുരോഗമിക്കുന്നതോടു കൂടി മാത്രമേ തീരുമാനിക്കുകയുളളൂവെന്നു പോലീസ് അറിയിച്ചു. മൂന്നു പ്രമുഖ നടിമാരെ കൂടി പ്രതികൾ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
നടിയെ പിന്തുടർന്ന് ആക്രമിച്ചു
കൊച്ചി: സിനിമ നിർമാണ ലൊക്കേഷനുകളിൽ വാഹനങ്ങളും ഡ്രൈവർമാരെയും എത്തിക്കുന്ന ആളാണ് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ ആസൂത്രകനായ സുനിൽകുമാർ. മാല മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണിയാൾ. സുനിൽകുമാർ ആണു മാർട്ടിനെ നടിയുടെ ഡ്രൈവറായി അയച്ചതെന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുന്പു മാത്രമാണു മാർട്ടിൻ നടിയുടെ ഡ്രൈവറായത്. മാർട്ടിനും സുനിൽകുമാറുമായി നാൽപതിലേറെ തവണ ഫോണിൽ ബന്ധപ്പെട്ടതിനുള്ള തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നതായി പോലീസ് അറിയിച്ചു.
നടി തൃശൂരിലെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്കു വരവേ രാത്രി 8.30 ഓടെ കാർ നെടുന്പാശേരിക്കു സമീപം അത്താണിക്കും ദേശത്തിനും ഇടയ്ക്കുള്ള കോട്ടായി എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറിൽ നടിയും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. പിന്നാലെ എത്തിയ പ്രതികൾ സഞ്ചരിച്ചിരുന്ന ടെന്പോ ട്രാവലർ, നടി സഞ്ചരിച്ച കാറിന്റെ പിൻഭാഗത്തു ഇടിപ്പിച്ചു. പിന്നീട് അതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രതികളിൽ രണ്ടു പേർ നടിയുടെ കാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
കാറുമായി പ്രതികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചശേഷം അർധരാത്രി 12 ഓടെ കാക്കനാടിനു സമീപം പടമുകളിൽ എത്തി. ഇതിനിടയിൽ മറ്റുള്ളവരും കാറിൽ എത്തുകയും നടിയെ മാറിമാറി ഉപദ്രവിക്കുകയും ചെയ്തെന്നു പോലീസ് പറഞ്ഞു. പടമുകളിൽ വച്ച് പ്രതികൾ കാറിൽനിന്നിറങ്ങിയശേഷം പിന്നാലെ എത്തിയ ട്രാവലറിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് നടി വാഴക്കാലയിലുള്ള സംവിധായകന്റെ വീട്ടിൽ അഭയം തേടി.
അവിടെനിന്ന് എറണാകുളം റേഞ്ച് ഐജി പി. വിജയനെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. കാറിൽ വച്ചു തന്നെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയുംചെയ്തെന്നു നടി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ യതീഷ്ചന്ദ്ര അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ രാത്രി തന്നെ സ്ഥലത്തെത്തി നടിയിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു.
നടിയെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. ഇന്നലെ വൈകുന്നേരത്തോടെ നടി കളമശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തി രഹസ്യമൊഴി നൽകി. 5.15 ഓടെ എത്തിയ നടി രാത്രി 7.25 ഓടെ മൊഴി നൽകി തിരിച്ചുപോയി.
സംഭവം നടക്കുന്ന സമയങ്ങളിലെല്ലാം നടിയുടെ കാർ ഓടിച്ചിരുന്നത് അറസ്റ്റിലായ മാർട്ടിനായിരുന്നു. പിന്നീട് മാർട്ടിൻ തന്നെയായിരുന്നു നടിയെ വാഴക്കാലയിലുള്ള സംവിധായകന്റെ വീട്ടിൽ എത്തിച്ചതും. മാർട്ടിന്റെ മൊഴിയിൽ സംശയം വന്നതിനെത്തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണു പ്രതികളുമായി ബന്ധമുണ്ടെന്നും സംഭവത്തെക്കുറിച്ച് അറിവുണ്ടെന്നും സമ്മതിച്ചത്.
തൃക്കാക്കര പോലീസ് കേസെടുത്ത ശേഷം നെടുന്പാശേരി പോലീസിന് കേസ് കൈമാറി. മാർട്ടിനെ റൂറൽ എസ്പി എ.വി. ജോർജ്, ഡിവൈഎസ്പി കെ.ജി. ബാബുകുമാർ എന്നിവർ വിശദമായി ചോദ്യം ചെയ്തു.
അന്വേഷണത്തിനു പ്രത്യേക സംഘം
കൊച്ചി: നടിയെ കാറിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഡിജിപി ലോകനാഥ് ബെഹ്റയാണ് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എറണാകുളം റേഞ്ച് ഐജി പി.വിജയൻ, റൂറൽ എസ്പി എ.വി. ജോർജ്, കൊച്ചി ഡിസിപി യതീഷ്ചന്ദ്ര, ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാർ, ഇൻഫോപാർക്ക് സിഐ രാധാമണി എന്നിവരും സംഘത്തിലുണ്ട്. എഡിജിപി ബി. സന്ധ്യക്കാണ് മേൽനോട്ട ചുമതല. കേസന്വേഷണം നേരിട്ടു നിരീക്ഷിക്കുന്നുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ആലപ്പുഴയിലും പ്രമുഖ നടിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി
ആലപ്പുഴ: നഗരത്തിലെ ഹോട്ടലിൽ താമസിക്കുകയായിരുന്ന പ്രമുഖ നടിയെ രാത്രിയിൽ മുറി തുറന്നു കയറിയ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ നാലിനു നടന്ന സംഭവത്തിൽ നടിയുടെ പരാതിയെത്തുടർന്ന് നെടുമുടി സ്വദേശി അഖിലിനെ (24) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. എറണാകുളത്തു മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ സംഭവവും പുറത്തുവന്നത്.
പ്രമുഖ സംവിധായകന്റെ ഭാര്യയായ നടി ആലപ്പുഴയിൽ ഷൂട്ടിംഗിൽ പങ്കെടുക്കാനാണു ഹോട്ടലിൽ താമസമാക്കിയത്. ഷൂട്ടിംഗ് കഴിഞ്ഞു വൈകുന്നേരം ഹോട്ടലിലെത്തി ഭക്ഷണം കഴിഞ്ഞു മുറിയിൽ കിടക്കവേയാണു ജീവനക്കാരൻ അതിക്രമിച്ചു കയറിയതായി പറയുന്നത്. കാർഡ് ഉപയോഗിച്ചു പൂട്ടുകയും തുറക്കുകയും ചെയ്യുന്ന വാതിലിന്റെ ഡൂപ്ലിക്കേറ്റ് കാർഡ് ജീവനക്കാരന്റെ പക്കലുണ്ടായിരുന്നു. പരിഭ്രമിച്ചുപോയ നടി ഇയാളെ തള്ളി മാറ്റിയ ശേഷം ബഹളം വച്ചുകൊണ്ടു പുറത്തേക്കോടി. ഈ സമയം ഓടിയെത്തിയ മറ്റു ജീവനക്കാരും ഹോട്ടലിലുണ്ടായിരുന്ന സിനിമാപ്രവർത്തകരും ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് സൗത്ത് പോലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി നൽകിയത്.
മുറി തള്ളിത്തുറന്നു വന്ന ജീവനക്കാരൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണു പരാതി. തുടർന്ന് രാത്രിയിൽത്തന്നെ നടിയും സഹപ്രവർത്തകരും ഹോട്ടലിലെ താമസമൊഴിഞ്ഞു. എറണുകുളത്തുനിന്നു ദിവസേന എത്തിയാണ് ഇവർ ഇപ്പോൾ ഷൂട്ടിംഗിൽ പങ്കെടുക്കുന്നത്. അതേസമയം, ജീവനക്കാരനു മുറി മാറിപ്പോയതാണെന്നാണു ഹോട്ടൽ അധികൃതരുടെ വിശദീകരണം. മറ്റൊരു മുറിയിലെ താമസക്കാർ വിളിച്ചപ്പോഴാണ് ഇയാൾ ചെന്നത്.
നാലു വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതിനുമുന്പ് പരാതിയൊന്നും ഉണ്ടായിട്ടില്ല. സംഭവ ദിവസംതന്നെ ഇയാളെ പുറത്താക്കിയെന്നും അധികൃതർ പറഞ്ഞു.
നടിക്കു നേരേയുള്ള അക്രമം കേരളത്തിന് അപമാനമെന്നു സുധീരൻ
തിരുവനന്തപുരം: പ്രമുഖ സിനിമാനടിക്കു നേരെയുണ്ടായ അക്രമ സംഭവം നാടിനെ നടക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.
നടിക്കെതിരെയുണ്ടായ ആക്രമസംഭവം കേരളത്തിനാകെ അപമാനകരമാണ്. സംസ്ഥാനത്ത് ആർക്കും എന്തും ചെയ്യാവുന്ന അരാജകാവസ്ഥയാണു നിലവിലുള്ളത്. ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങളുടെ പിടിയിലാണു സംസ്ഥാനം. യഥാർഥത്തിൽ സംസ്ഥാനത്തു ഗുണ്ടാ-ക്വട്ടേഷൻ രാജാണു നിലനിൽക്കുന്നത്. സ്ത്രീ സുരക്ഷ പാഴ് വാക്കായി. സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്ന അവസ്ഥയാണു നിലവിലുള്ളത്.
സാധാരണക്കാരാകട്ടെ സെലിബ്രിറ്റികളാകട്ടെ ആർക്കുംതന്നെ സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത അവസ്ഥ കേരളത്തിന് അപമാനമാണ്. കുറ്റവാളികൾക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ സർക്കാരും പോലീസും തയാറാവണമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.