പുന്നയൂർക്കുളം(തൃശൂർ): കാലത്തിന്റെ കാവ്യനീതിയോ, യാദൃശ്ചികതയോ ആകണം. സ്വപ്നവും ഉന്മാദവും കെട്ടുപിണഞ്ഞുകിടന്ന ആമിയുടെ ജീവിതം വെള്ളിത്തിരയിൽ ഓർമകളുടെ ശതാഭിഷേകത്തിന് ഒരുങ്ങുകയാണ്. ജീവിച്ചിരിപ്പുണ്ടെങ്കിൽ മലയാളത്തിന്റെ മാധവിക്കുട്ടിക്ക് മാർച്ച് 31നാണ് 83-ാം പിറന്നാൾ. 83 പിന്നിട്ട് മൂന്നരമാസം കഴിയുമ്പോൾ ശതാഭിഷേകം; ഒരായുസിൽ ആയിരം പൗർണമികൾ പൂർത്തിയാക്കുന്ന കാലം.
അതേ കാലയളവിൽ പുന്നയൂർക്കുളം നാലപ്പാട്ടെ തറവാട്ടുവീട്ടിൽ ‘ആമി’ചലിച്ചുതുടങ്ങി. തിരിച്ചുവരവുണ്ടെങ്കിൽ ഒരു പക്ഷിയെപോലെ ചിറകടിച്ചെത്താൻ ആമി ആഗ്രഹിച്ച അതേ നീർമാതളച്ചുവട്ടിൽ. ജീവിതത്തിലും എഴുത്തിലും പ്രണയംകൊണ്ടു നിറങ്ങൾ ചാലിച്ച നാലപ്പാട്ടെ കമലയും, യൗവനയുക്തയായ മാധവിക്കുട്ടിയും, ഉന്മാദിയായ കമല സുരയ്യയും എല്ലാം ഇനി ‘ആമി’ എന്ന സ്നേഹാക്ഷരങ്ങളിൽ പുനർജനിക്കും.
സ്വർണക്കരയുള്ള ചെമ്പട്ടുസാരിയും, നെറ്റിയിൽ ചന്ദനക്കുറിയും. മുഖത്ത് ഉരുണ്ട വലിയ കണ്ണടയും കല്ലുപതിച്ച മൂക്കുത്തിയും, കഴുത്തിൽ സ്വർണ മണിമാലയും കറുത്തചരടിൽ കോർത്ത ഏലസും. നീണ്ട ചുരുൾമുടി. പട്ടണം റഷീദിന്റെ കരവിരുതിൽ കമലിന്റെ ആമിയായി നീർമാതളച്ചോട്ടിൽ മഞ്ജുവാര്യർ എത്തുമ്പോൾ പടികടന്നുപോയത് ആശങ്കകളാണ്.
വിദ്യാ ബാലനു പകരം മഞ്ജു എത്തുമ്പോൾ ആമിക്ക് എന്തു സംഭവിക്കുമെന്ന ആശങ്ക അത്ഭുതവും കൗതുകവുമായി വട്ടംകൂടിനിന്നു. ‘നീർമാതളം പൂക്കുന്നത് കേവലം ഒരാഴ്ചക്കാലത്തിനുവേണ്ടിയാണ്. പുതുമയുടെ സുഗന്ധം മണ്ണിൽനിന്നുയർന്നാൽ നീർമാതളം പൂക്കാറായി എന്നു വിചാരിക്കാം. പൂക്കൾ വന്നുനിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും’ (നീർമാതളം പൂത്തകാലം - മാധവിക്കുട്ടി) - അക്ഷരങ്ങൾ അർഥം വെളിവാക്കിയതുപോലെ നീർമാതളം.
നീർമാതളത്തിനും മാധവിക്കുട്ടിയുടെ ഛായാചിത്രത്തിനും അഭിമുഖമായി നിന്ന് നടിയും, ബാല്യ കൗമാരം അവതരിപ്പിക്കുന്ന താരങ്ങളായ ആഞ്ജലീനയും നീലഞ്ജനയും ചേർന്ന് ക്ലാപ്പ് അടിച്ച് ചിത്രീകരണത്തിനു തുടക്കമിട്ടു.
പേനയും മഷിക്കുപ്പിയും പുസ്തകങ്ങളും നിറഞ്ഞ എഴുത്തുമേശയിൽ മാധവിക്കുട്ടി എഴുതാനിരിക്കുന്ന ഏതാനും രംഗങ്ങളുടെ ചിത്രീകരണവും ഫോട്ടോ ഷൂട്ടുമാണ് നടത്തിയത്. ആദ്യ ഷെഡ്യൂൾ ഒറ്റപ്പാലത്തും എറണാകുളത്തുമായി ഒരുമാസത്തിനകം പൂർത്തിയാക്കും. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രണ്ടാം ഷെഡ്യൂൾ ആരംഭിക്കും. മഞ്ജു വാര്യർ ശരീരവലിപ്പംകൂട്ടിയ ശേഷമായിരിക്കും രണ്ടാംഘട്ട ചിത്രീകരണം.
മുരളി ഗോപി, പൃഥ്വിരാജ്, അനൂപ് മേനോൻ, കെപിഎസി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസിന്റെ വേഷം മുരളി ഗോപി കൈകാര്യം ചെയ്യും. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസും റോബൻ റോച്ചയും ചേർന്നാണ് നിർമാണം. സംവിധായകൻ കമൽ തന്നെയാണ് രചനയും. ഗുൽസാർ, റഫീക് അഹമ്മദ്-ഗാനരചന, തൗഫീഖ് ഖുറേഷി, എം. ജയചന്ദ്രൻ-സംഗീതം. മാധവിക്കുട്ടിയുടെ കൊൽക്കത്ത ജീവിതകാലം ചിത്രീകരിക്കുന്ന രണ്ടു ഗാനങ്ങൾ ഉറുദുവിലാണ്.
സാഹിത്യ അക്കാദമിയുടെ കമല സുരയ്യ സ്മാരകമായ നാലപ്പാട്ടെ നീർമാതളഭൂമിയിൽ നടന്ന ചിത്രീകരണ ചടങ്ങിൽ മാധവിക്കുട്ടിയുടെ മകൻ ജയസൂര്യ, സഹോദരി സുലോചന നാലപ്പാട്ട്, കെപിഎസി ലളിത, കെ.വി. അബ്ദുൾഖാദർ എംഎൽഎ, തൃശൂർ റൂറൽ എസ്പി എൻ. വിജയകുമാർ, ഗാനരചയിതാവ് റഫീക് അഹമ്മദ്, സംഗീതസംവിധായകൻ എം. ജയചന്ദ്രൻ എന്നിവർ സന്നിഹിതരായി.
വിനീഷ് വിശ്വം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.