സന്പൂർണ വൈദ്യുതീകരണമെന്നു വൈദ്യുതിവകുപ്പ്; 2,77,210 വീടുകളിൽ വൈദ്യുതിയില്ലെന്ന് ഭക്ഷ്യവകുപ്പ്
ചങ്ങനാശേരി: കേരളം സന്പൂർണ വൈദ്യുതീകരണ സംസ്ഥാനമെന്നു വൈദ്യുതി വകുപ്പ്. എന്നാൽ, 277,210 വീടുകൾ വൈദ്യുതീകരിച്ചിട്ടില്ലെന്ന കണക്കുമായി ഭക്ഷ്യവകുപ്പ്. ജില്ലാടിസ്ഥാനത്തിൽ വൈദ്യുതിയില്ലാത്ത വീടുകളുടെ കണക്കുകളും ഭക്ഷ്യവകുപ്പിന്റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വൈദ്യുതിയില്ലാത്ത കുടുംബങ്ങൾക്കെല്ലാം ഭക്ഷ്യവകുപ്പ് പുതിയ എൻഇ റേഷൻ കാർഡുകൾ നൽകി വരികയാണ്. എൻഇ റേഷൻ കാർഡുകൾക്കു നാലു ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച ഇ കാർഡിന് അരലിറ്റർ മണ്ണെണ്ണയുമാണു റേഷൻകടകളിലൂടെ കിട്ടുന്നത്.
സന്പൂർണ വൈദ്യുതീകരണം നടന്നതായി സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ സംസ്ഥാനത്ത് ഇത്രത്തോളം കുടുംബങ്ങൾക്കു വൈദ്യുതി ഇല്ലെന്ന പേരിൽ മണ്ണെണ്ണ നൽകിവരികയാണ്. വൈദ്യുതീകരിച്ചതല്ലെന്ന വ്യാജ സത്യവാങ്മൂലം നൽകിയാകാം ചില കുടുംബങ്ങൾ എൻഇ റേഷൻ കാർഡുകൾ സ്വന്തമാക്കി നാലു ലിറ്റർ മണ്ണെണ്ണ വാങ്ങുന്നതെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടൽ. ഈ കുടുംബങ്ങൾ മാനദണ്ഡ പ്രകാരം അഞ്ച് മാർക്കു നേടി മുൻഗണനാ പട്ടികയിൽ കയറുകയും ചെയ്തു. 2,77,210 കുടുംബങ്ങൾക്ക് നാലു ലിറ്റർ വീതം പ്രതിമാസം 11,08,840 ലിറ്റർ മണ്ണെണ്ണ സിവിൽ സപ്ലൈസ് വകുപ്പ് വിതരണം ചെയ്യുന്നുണ്ട്.
സർക്കാരിനു 9,70,235 ലിറ്റർ മണ്ണെണ്ണ നഷ്ടമാകുന്നതായാണു കണക്ക്. റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 21 രൂപയാണ്. കേന്ദ്രത്തിന്റെ സബ്സിഡിയോടെയാണ് മണ്ണെണ്ണ വിതരണം.
സംസ്ഥാന സർക്കാർ കേന്ദ്രം നൽകുന്ന മണ്ണെണ്ണ അനർഹർക്കു വിതരണം ചെയ്യുകയും മത്സ്യബന്ധന ബോട്ടുകൾക്കു തിരിമറി നടത്തുന്നതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ, മേയ്, ജൂണ് മാസവിഹിതത്തിൽ 1,452 കിലോലിറ്റർ മണ്ണെണ്ണ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസവിഹിതത്തിലും കുറവ് വരുത്തിയിരുന്നു.
വൈദ്യുതീകരിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് പറയുന്ന വീടുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം- 41,639. കൊല്ലം- 25,366. പത്തനംതിട്ട- 11,201. ആലപ്പുഴ- 15,471. കോട്ടയം- 9,801. ഇടുക്കി- 18,973. എറണാകുളം - 12,838. തൃശൂർ- 19,795. പാലക്കാട്- 36,863. മലപ്പുറം- 25,083. കോഴിക്കോട്- 14,675. വയനാട്- 19,617. കണ്ണൂർ- 13,070. കാസർഗോഡ്- 12,819.
വേണ്ടത്ര അന്വേഷണം നടത്താതെയാണ് ഭക്ഷ്യവകുപ്പ് എൻഇ കാർഡുകൾ വിതരണം ചെയ്തതെന്നും ഇതിൽ ഭൂരിപക്ഷം ലിറ്റർ മണ്ണെണ്ണയും കരിഞ്ചന്തയിലേക്ക് ഒഴുകുകയാണെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആരോപിച്ചു.
ബെന്നി ചിറയിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.