ആലപ്പുഴ: വിവാഹിതരായ വനിതകളിൽനിന്നു ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി നടത്തുന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരം 18നു ആലപ്പുഴ കാംലോട്ട് കണ്വൻഷൻ സെന്ററിൽ നടക്കും. ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽനിന്നായി 18 സുന്ദരിമാർ പങ്കെടുക്കും.
ഇന്ത്യയുടെ സാംസ്കാരിക, പാരന്പര്യ മൂല്യങ്ങൾക്ക് ഉൗന്നൽ നൽകിക്കൊണ്ടു നടത്തുന്ന മത്സരത്തിൽ ജ്യോതി വിജയകുമാർ (കൊച്ചി), ചിത്ര പോൾ (കോട്ടയം), ലക്ഷ്മി വത്സൻ (തൃശൂർ), സജ്നാസ് സലിം ഗുൽസാർ (ദുബായ്), ഡോ. സ്മിത പ്രമോദ് (കൊച്ചി), വിനീത വിൻസന്റ് (അങ്കമാലി) എന്നിവരാണു കേരളത്തെ പ്രതിനിധീകരിച്ചു വേദിയിലെത്തുന്നത്.
ഡിസൈനർ സാരി, ബ്ലാക്ക് ഗൗണ്‍, റെഡ് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിംഗ് സെഷൻ 14ന് തുടങ്ങും. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെർച്ച് എന്നിവയടങ്ങിയതാണു ഗ്രൂമിംഗ്.
മിസിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നൽകുന്നത് മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ്. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.
കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളിൽനിന്നാണു മത്സരാർഥികളെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.