ഇരിങ്ങാലക്കുട: കത്തോലിക്കാസഭയുടെ വസന്തമാണ് കരിസ്മാറ്റിക് നവീകരണമെന്നു തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ഇതു സഭയിലെ ഒരു സമാന്തര പ്രസ്ഥാനമല്ല, മറിച്ച് സഭയോടൊപ്പം പ്രയത്നിക്കേണ്ട കൃപയുടെ സ്രോതസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട ആളൂർ ല്യൂമൻ യൂത്ത് സെന്ററിൽ ആരംഭിച്ച അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ താഴത്ത്.ഐക്യത്തിന്റെ കൂട്ടാളികളും സഹനത്തിന്റെ അർത്ഥം മനസിലാക്കുന്നവരുമാകണം നവീകരിക്കപ്പെട്ടു തിരികെപോകുന്ന ഓരോരുത്തരും. അവരുടേതു സാക്ഷ്യത്തിന്റെ ജീവിതങ്ങളുമാകണം- അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വിശുദ്ധിയിൽ വളരാനുള്ള ദൃഢനിശ്ചയവും വിശ്വാസം പ്രഘോഷിക്കാനുള്ള ആത്മധൈര്യവും പ്രതികൂലസാഹചര്യങ്ങളിൽ വിശ്വാസികൾ പ്രകടമാക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം അതിരൂപത സഹായമെത്രാനും കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാനുമായ സാമുവൽ മാർ ഐറേനിയോസ് 15 മുതൽ കേരളം മുഴുവൻ ചുറ്റിവന്ന ഫാത്തിമമാതാവിന്റെ രൂപം പ്രതിഷ്ഠിച്ച് സന്ദേശം നൽകി. ബിഷപ്പുമാരുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുവന്ന പ്രതിനിധികളുടെയും നേതൃത്വത്തിൽ ല്യൂമൻ യൂത്ത് സെന്റർ ഡയറക്ടർ ഫാ. വർഗീസ് പെരേപ്പാടൻ ബൈബിൾ പ്രതിഷ്ഠ നടത്തി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്. ജോബി പൊഴോലിപ്പറമ്പിൽ, എൻ.എസ്.ടി ചെയർമാർ സന്തോഷ് തലച്ചിറ, കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി ഫാ. വർഗീസ് മുണ്ടയ്ക്കൽ, വൈസ് ചെയർമാൻ ഷാജി വൈക്കത്തുപറമ്പിൽ, സെക്രട്ടറി സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, സിബിസിഐ എപ്പിസ്കോപ്പൽ അഡ്വൈസർ റവ.ഡോ. ഫ്രാൻസിസ് കല്ലിസ്റ്റ്, സിസ്റ്റർ നിർമൽ ജ്യോതി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആദ്യദിനത്തിലെ വിശുദ്ധ കുർബാനയ്ക്കു മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിച്ചു.
റവ.ഡോ. ഫ്രാൻസിസ് കല്ലിസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, എൻ.എസ്.ടി. ചെയർമാൻ സിറിൽ ജോണ്, അഡ്വ. റൈജു വർഗ്ഗീസ്, ഫാ. ജോസ് പാലാട്ടി, ഫാ. പ്രശാന്ത് ഐഎംഎസ്, നവജീവൻ ഡയറക്ടർ പി.യു. തോമസ്, ആലീസ് മാത്യു, ഫാ. ഏബ്രാഹം പള്ളിവാതുക്കൽ, പി.വി. അഗസ്റ്റിൻ, പാച്ചൻ പള്ളത്ത്, വത്തിക്കാനിലെ ഫ്രെട്ടേണിറ്റി ഓഫ് കരിസ്മാറ്റിക് റിന്യൂവൽ സർവീസസിന്റെ ട്രഷറർ മനോജ് സണ്ണി എന്നിവർ സംസാരിച്ചു.
1959ൽ വിശുദ്ധ ജോണ് 23-ാം മാർപാപ്പ വിളിച്ചുചേർത്ത രണ്ടാം വത്തിക്കാൻ കൗണ്സിലോടുകൂടി ആരംഭിച്ച കത്തോലിക്കാസഭാനവീകരണമാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തിനു നിദാനമായത്.
1967 ഫെബ്രുവരി 17 മുതൽ 19 വരെ അമേരിക്കയിലെ ഡ്യൂക്കെയിൻ സർവകലാശാലയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് ഒൗദ്യോഗികമായി ആഗോളതലത്തിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു ആരംഭം കുറിച്ചത്. ലോകമാകെ വ്യത്യസ്ത ശുശ്രൂഷകളിലൂടെ പ്രയത്നിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ സുവർണജൂബിലി സംഗമമാണ് ആളൂരിൽ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.