തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും റാന്നി നിലയ്ക്കൽ ഭദ്രാസനാധ്യക്ഷനുമായ കാലംചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസിന്റെ കബറടക്കം ഇന്നു രാവിലെ നടക്കും.
തിരുവല്ല എസ്സിഎസ് അങ്കണത്തിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയോടു ചേർന്നാണ് കബറടക്കം. സെന്റ് തോമസ് മാർത്തോമ്മാ ദേവാലയത്തിൽ രാവിലെ 8.30ന് മൂന്നാംഭാഗ കബറടക്ക ശുശ്രൂഷ ആരംഭിക്കും. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിലാണു കബറടക്ക ശുശ്രൂഷകൾ. സഭയിലെ മറ്റു ബിഷപ്പുമാർ സഹകാർമികരാകും. ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പ ധ്യാനപ്രസംഗം നടത്തും.
ബുധനാഴ്ച പുലർച്ചെയാണ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തിരുവല്ല സെന്റ് തോമസ് ദേവാലയത്തിലെത്തിച്ച ഭൗതികശരീരത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ പ്രത്യേക പ്രാർഥനകളും കബറടക്ക ശുശ്രൂഷയുടെ വിവിധക്രമങ്ങളും നടന്നു. നാലു ക്രമങ്ങളായാണ് കബറടക്ക ശുശ്രൂഷ പൂർത്തീകരിക്കുന്നത്. രണ്ടാംഭാഗ ശുശ്രൂഷ ഇന്നലെ രാവിലെ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നു. കബറടക്ക ശുശ്രൂഷയ്ക്കുള്ള താത്കാലിക മദ്ബഹാ ഇന്നലെ വൈകുന്നേരം തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കൂരിയ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ്, പത്തനംതിട്ട രൂപത കോ അഡ്ജത്തൂർ ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, യാക്കോബായ സഭ സുനഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രീഗോറിയോസ്, കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ്, തുന്പമണ്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്, നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്, ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, തുന്പമണ്‍ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ്, നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ്, അടൂർ കടന്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം, ക്നാനായ സഭയിലെ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്്, സിഎസ്ഐ ബിഷപ് തോമസ് ശാമുവേൽ, തോമസ് കെ. ഉമ്മൻ. ഡോ. കെ.പി. യോഹന്നാൻ, മുൻ മന്ത്രിമാരായ പി.ജെ. ജോസഫ്, അടൂർ പ്രകാശ്, പി.സി. തോമസ് തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.