തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തെരുവുകച്ചവടക്കാർക്കും മറ്റും അംഗീകൃത വ്യാപാരി എന്ന തിരിച്ചറിയൽ മുദ്ര ഉൾപ്പെടെയുള്ള യൂണിഫോം നിർബന്ധമാക്കണമെന്ന് ടൂറിസം വകുപ്പിനോട് പോലീസ് ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാർ പോലീസ് സ്റ്റേഷനിൽ അംഗീകൃത തിരിച്ചറിയൽ രേഖ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത കച്ചവടക്കാരെ പോലീസിന്റെയോ ടൂറിസം സഹായ കേന്ദ്രത്തിന്റെയോ അനുവാദമില്ലാതെ വിദേശികളുമായി ആശയവിനിമയം നടത്താനോ കച്ചവടം നടത്താനോ അനുവദിക്കില്ല.
സംസ്ഥാനത്തെത്തുന്ന ടൂറിസ്റ്റുകളുടേയും ടൂറിസം കേന്ദ്രങ്ങളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച ഉത്തരവിലാണു നിർദേശം.
ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസം സംരക്ഷണ- പോലീസ് സഹായ കേന്ദ്രങ്ങൾ ജൂണ് 15നകം പ്രവർത്തനക്ഷമമാക്കും. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി പരിശീലനം നൽകി നിയോഗിക്കും. പാസിംഗ്് ഒൗട്ട് കഴിഞ്ഞ് പുതുതായി പോലീസ് സേനയിലെത്തിയ വനിതാ പോലീസുകാരെ ആവശ്യമായ പരിശീലനം നൽകി ടൂറിസം പോലീസ് വിഭാഗത്തിൽ നിയോഗിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ കാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കും. ഇത്തരം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ താമസത്തിനെത്തുന്ന സഞ്ചാരികളെ സംബന്ധിച്ച വിവരങ്ങൾ ദിവസവും ഹോട്ടലുകൾ പോലീസിനെ അറിയിക്കണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു പരിശോധനകൾ വേണ്ടിവരുമ്പോൾ അതു സഞ്ചാരികൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ നടത്തണം. ആയുർവേദ-യോഗ കേന്ദ്രങ്ങൾക്കും നിർദേശം ബാധകമാണ്. അനധികൃത കേന്ദ്രങ്ങൾ പ്രവർത്തിക്കുവാൻ അനുവദിക്കില്ല.
ടൂറിസം കേന്ദ്രങ്ങളിൽ മയക്കുമരുന്ന് കച്ചവടം, വ്യഭിചാരം, ക്രിമിനൽ പ്രവർത്തനങ്ങൾ, തുടങ്ങിയവയിൽ ഏർപ്പെടുന്ന സാമൂഹിക വിരുദ്ധരെ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കും. ഇവരുടെ വിവരം ശേഖരിച്ച് ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ എസ്എച്ച്ഒമാർക്കു നിർദേശം നൽകി. ടാക്സി, ഓട്ടോ ഡ്രൈവർമാർ സ്ഥലത്തെ പ്രദേശവാസികൾ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട് ആവശ്യമായ വിവരം ശേഖരിച്ചു ലഭ്യമാക്കുന്ന സംവിധാനം രൂപപ്പെടുത്തും. സുരക്ഷാപ്രവർത്തനങ്ങളിൽ അവരുടെ സഹകരണവും ഉറപ്പാക്കുന്നതിനുള്ള ഏകോപനം ഉറപ്പുവരുത്തും.
വിദേശികളും ഇതരസംസ്ഥാനങ്ങളിലുള്ളവരുമായ ടൂറിസ്റ്റുകൾ കൂടുതലെത്തുന്ന പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകൾ സംസാരിക്കാനറിയുന്ന പോലീസുദ്യോഗസ്ഥർ ഉണ്ടെന്ന് ഉറപ്പുവരുത്തും. ടൂറിസം പോലീസിന്റെ യൂണിഫോം പരിഷ്കരിച്ച് കാക്കി നിറത്തിലുള്ളതാക്കും.
ടൂറിസ്റ്റുകൾക്കാവശ്യമായ അംഗീകൃത ഗൈഡുകൾ, സഹായക ഫോണ് നമ്പരുകൾ, ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങൾ, ലൈസൻസ് ഉള്ള ഹോട്ടലുകൾ, ആയുർവേദ കേന്ദ്രങ്ങൾ, അടുത്തുള്ള ആശുപത്രികൾ തുടങ്ങിയ വിശദാംശളടങ്ങിയ ലഘുലേഖകൾ നൽകും. ടൂറിസം പോലീസ് മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനുകളിൽ നല്ല അന്തരീക്ഷം ഉണ്ടാക്കുകയും ടൂറിസം പോലീസിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ക്ലാസുകൾ നൽകുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.